
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ പിതാവ് ശ്രീ മഹേഷിന് തിരിച്ചടി. ശ്രീ മഹേഷിന്‍റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്നും പ്രതിയുടെ മാനസിക നിലയെ സംബന്ധിച്ച് തിരുവനന്തപുരം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നക്ഷത്രയുടെ മുത്തശ്ശനായ ലക്ഷ്മണന്‍റെ ഹർജി മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഫയലിൽ സ്വീകരിച്ചു.
പ്രതി കാണിച്ചിട്ടുള്ള ആത്മഹത്യാ പ്രവണത കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനായി കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കരുതിക്കൂട്ടിയുള്ള നീക്കമാണ്. പ്രതിയുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നുള്ള ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ ഈ കേസിന് ബാധകമാണെന്നുമുള്ള വാദമാണ് കുട്ടിയുടെ മുത്തശ്ശനു വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ ഉയർത്തിയത്. ഈ വിഷയത്തിൽ മുൻകാലങ്ങളിലെ സുപ്രീം കോടതി വിധികൾ കൂടി പരിഗണിച്ചാണ് മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജെ. ബി. ജഫിൻ രാജ് ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരം മെഡിക്കൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉത്തരവിട്ടിട്ടുള്ളത്.
ഇതിനിടെ നക്ഷത്രയുടെ മാതാവ് വിദ്യ മരണപ്പെട്ട നിലയിൽ കണ്ട സംഭവത്തിലും പ്രതിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി വിദ്യയുടെ മാതാപിതാക്കൾ ജില്ലാ പൊലിസ് സൂപ്രണ്ടിനെ സമീപിച്ചിരിക്കയാണ്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ട വിദ്യയുടെ ശരീരത്തിൽ കണ്ട പത്തോളം മുറിവുകൾ മരണത്തിന് തൊട്ടു മുമ്പ് വിദ്യ നേരിട്ട കടുത്ത പീഡനത്തിന്‍റെ തെളിവുകളാണെന്നുംഈ കാര്യത്തിലും വിശദമായ അന്വേഷണം പ്രതിക്കെതിരെ ഉണ്ടാകണമെന്നും നക്ഷത്ര കേസിൽ എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ ചാർജ്ജ് ഷീറ്റ് സമർപ്പിക്കണമെന്നുമാണ് വിദ്യയുടെ മാതാപിതാക്കൾ പൊലിസ് സൂപ്രണ്ട് മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിക്കാരനു വേണ്ടി അഭിഭാഷകരായ പ്രതാപ് ജി പടിക്കൽ, ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
Read More : പല വാതിലുകൾ മുട്ടി, 3 മാസമായിട്ടും ജോലി ലഭിച്ചിട്ടില്ല; സഹായമഭ്യർത്ഥിച്ച് മുൻ സ്വിഗ്ഗി ജീവനക്കാരൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam