
തിരുവനന്തപുരം: വർക്കലയിൽ മകളുടെ വിവാഹത്തലേന്ന് ക്രൂരമായി കൊല ചെയ്യപ്പെട്ട ഗൃഹനാഥന്‍ രാജുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് ഇന്നലെ അർദ്ധരാത്രിയോടെ വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.
മകളുടെ വിവാഹം കാണാന്‍ കൊതിച്ച അച്ഛനാണ്, മണ്ഡപത്തിന് സമീപം മണ്‍വെട്ടികൊണ്ട് അടിയേറ്റ് പിടഞ്ഞുവീണത്. കല്യാണ വീട് വിവാഹദിനത്തില്‍ മരണവീടായി. ഇന്ന് പുലർച്ചെയായിരുന്നു ദാരുണ സംഭവം. വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.
പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്‍റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.
Also Read: വിവാഹവീട്ടിലെ അരുംകൊല; പ്രതികൾ കുറ്റം സമ്മതിച്ചു, ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്ന് എസ്പി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam