കാമുകിയുടെ മുറിയില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ വീട്ടുകാരും സംഘവും തല്ലിക്കൊന്നു

By Web TeamFirst Published Oct 19, 2019, 8:44 PM IST
Highlights

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് റിപന്‍ സര്‍ക്കാറിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരില്‍ ചിലരും വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 

അഗര്‍ത്തല(ത്രിപുര): പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെ കാമുകിയുടെ വീട്ടുകാരും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അഗര്‍ത്തലക്ക് സമീപത്തെ ഗോമതി ഗ്രാമത്തിലാണ് സംഭവം. വിദ്യാര്‍ത്ഥിയായ റിപന്‍ സര്‍ക്കാര്‍(17) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെയും റിപന്‍ സര്‍ക്കാറിനെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് റിപന്‍ സര്‍ക്കാറിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരില്‍ ചിലരും വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞെത്തിയ അമ്മാവനും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായിട്ടില്ല.

മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തിയെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മാവനായ പ്രഫുല്ല സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശിലാണ് ജോലി ചെയ്യുന്നത്. അഗര്‍ത്തലയില്‍ അമ്മാവന്‍റെ വീട്ടില്‍നിന്നാണ് റിപന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോകുന്നത്. 
 

click me!