ലൈവ് സമാധി എന്ന സർക്കസ് വിദ്യയിൽ ഉദ്ദേശിച്ച പണം പിരിഞ്ഞ് കിട്ടാതെ വന്നതാണ് 27കാരനെ പുറത്തെടുക്കുന്നതിൽ കാലതാമസം ഉണ്ടാവാൻ കാരണമായത്
നൂഹ്: നിശ്ചയിച്ച സമയത്തിനുള്ളിൽ ഉദ്ദേശിച്ച പണം പിരിഞ്ഞുകിട്ടിയില്ല. ജീവനോടെ കുഴിച്ചിട്ട സർക്കസുകാരനെ പുറത്തെടുക്കാൻ വൈകി. 27കാരനായ തെരുവ് സർക്കസുകാരന് ദാരുണാന്ത്യം. ചാക്കിനുള്ളിൽ കെട്ടി കുഴിയിൽ ഇറക്കിയ സർക്കസുകാരനായ 27കാരനെ പുറത്തെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ്. ഹരിയാനയിലെ നൂഹിലാണ് സംഭവം. നിരവധി തവണ ഈ സർക്കസ് വിദ്യ ചെയ്തിട്ടുള്ള 27കാരനാണ് ശ്വാസം മുട്ടി മരിച്ചത്. ഫരീദാബാദിലെ ഗോഞ്ചി സ്വദേശിയായ ദീപക് എന്ന 27കാരനാണ് മരിച്ചത്. ലൈവ് സമാധി എന്ന സർക്കസ് വിദ്യയിൽ ഉദ്ദേശിച്ച പണം പിരിഞ്ഞ് കിട്ടാതെ വന്നതാണ് 27കാരനെ പുറത്തെടുക്കുന്നതിൽ കാലതാമസം ഉണ്ടാവാൻ കാരണമായത്. ജൂലൈ 23നായിരുന്നു യുവാവ് ലൈവ് സമാധിയിലേക്ക് കയറിയത്.

യുവാവും കുടുംബവും 15 വർഷത്തോളമായി സർക്കസ് നടത്തിയാണ് ഉപജീവനം നടത്തുന്നത്. നൂഹ് ജില്ലയിലെ തൌറുവിലെ ഒഴിഞ്ഞ സ്ഥലത്ത് ആയിരുന്നു യുവാവ് അവസാനമായി സർക്കസ് അവതരിപ്പിച്ചത്. ദിവസങ്ങളോളം വിവിധ സൈക്കിൾ അഭ്യാസങ്ങൾ നടത്തി ആളുകളെ അമ്പരപ്പിച്ച വ്യക്തിയായിരുന്നു ദീപക്. 7100 രൂപ പിരിഞ്ഞ് കിട്ടുവരെ സർക്കസുകാരൻ ലൈവ് സമാധിയിൽ തുടരുമെന്ന നിബന്ധനയാണ് യുവാവിന്റെ ജീവനെടുത്തത്. സാധാരണ ഗതിയിൽ 24മണിക്കൂറിനുള്ളിൽ യുവാവിനെ ലൈവ് സമാധിയിൽ നിന്ന് പുറത്ത് എടുക്കാറുണ്ട്. എന്നാൽ നൂഹിൽ നടന്ന പരിപാടിയിൽ ഇത് മൂന്ന് ദിവസം വേണ്ടി വന്നതോടെയാണ് യുവാവ് ശ്വാസം മുട്ടി മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


