
തൃശൂര്‍: തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുക്കും. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഡ്രൈവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യും. മർദ്ദനമേറ്റതിന് ഡ്രൈവർക്ക് പരാതിയുണ്ടെങ്കിൽ കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
തൃശ്ശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ യുവാവ് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം തുടങ്ങി. ശമ്പളം ചോദിച്ച ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. പത്താം ക്ലാസുകാരനായ മകനെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് പിതാവ് മൊഴി നല്‍കി. ഇതിന് പിന്നാലെ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. ഡ്രൈവർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഒല്ലൂരിനടുത്ത് ചെറുശ്ശേരിയിലെ ബെസ്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു സംഭവം നടന്നത്. ശമ്പംളം ചോദിച്ചതിന് ലോറി ഡ്രൈവറെ മര്‍ദ്ദിച്ചു എന്ന പേരില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ നിന്ന് ഡ്രൈവറുടെയും മര്‍ദ്ദിച്ചയാളുടെയും വിവരം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് സത്യം വ്യക്തമായത്.
Also Read: 'ആ ദൃശ്യങ്ങൾ ലോറി ഡ്രൈവറെ മർദ്ദിക്കുന്നതല്ല'; വൈറൽ വീഡിയോയുടെ സത്യം പറഞ്ഞ് പൊലീസ്
ഒല്ലൂർ പി.ആർ.പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർഥിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചു. കുതറി മാറിയ ആൺകുട്ടി ബഹളം വച്ചപ്പോൾ പെട്രോൾ പമ്പ് ജീവനക്കാർ ഓടിയെത്തി. അപ്പോഴേക്കും കടന്നു കളഞ്ഞ ഡ്രൈവറെ തേടി ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെത്തിയ പിതാവ് മര്‍ദ്ദിക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാന്‍ മര്‍ദ്ദിച്ചെന്ന വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസിനെ സമീപിക്കുമെന്ന് കമ്പനിയും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam