POCSO : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു; കൊടും ക്രൂരത, അറസ്റ്റ്

By Asianet MalayalamFirst Published Dec 11, 2021, 1:34 AM IST
Highlights

2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 
 

പാലക്കാട്: പോക്സോ കേസിൽ (POCSO Case) ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി (Daughter Raped) പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഡിജിപി 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് . പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് ചേ‌ർന്ന എസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനിൽ കാന്ത് ഈ നിർദ്ദേശം നൽകിയത്.

ഡിസംബർ 31നകം കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ അന്വേഷണ പൂർത്തിയാക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നി‌ർദ്ദേശം. കുട്ടികൾക്കെതിരായ ആയിരത്തിലധികം കേസുകളിൽ കുറ്റപത്രം നൽകാനുണ്ട് ഇത് കണക്കിലെടുത്താണ് കർശന നി‌ർദ്ദേശം. കുടുംബ പ്രശ്നങ്ങളിൽ പരാതിയുമായി എത്തിയാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അനിൽ കാന്ത് കീഴുദ്യോ​ഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്പിമാർ സത്വര നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. 

പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി നി‌ർദ്ദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി ഉന്നതതല യോ​ഗത്തിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. 

നേരത്തെ മോൻസൻ മാവുങ്കൽ കേസിലും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിദ്യാർത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പൊലീസിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിൻെറയും ആത്മഹത്യ കേസിൽ പൊലീസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആക്ഷേപങ്ങൾ തുട‌ർക്കഥയായിരുന്നു. 

click me!