ആലുവയിൽ പോക്സോ കേസ് ഇരയായ കുട്ടി മരിച്ചു, ദുരൂഹത, മൃതദേഹവുമായി ബന്ധുക്കൾ തെരുവിൽ

By Web TeamFirst Published Jan 13, 2021, 12:50 PM IST
Highlights

ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിക്ക് ഡിസംബർ 31 മുതൽ കടുത്ത പനിയുണ്ടായിരുന്നു. വേണ്ട ചികിത്സ ലഭിച്ചോ എന്നത് സംശയമാണ്. 

കൊച്ചി: എറണാകുളത്ത് അച്ഛന്‍റെ പീഡനത്തിനിരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കഴിയുകയായിരുന്ന പതിനാലുകാരി മരിച്ചതിൽ ദുരൂഹത. പൂർണ ആരോഗ്യവതിയായ കുട്ടി എങ്ങനെ പെട്ടെന്ന് മരിച്ചെന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മീഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചാണ് പ്രതിഷേധം. സംഭവത്തിൽ അന്വേഷണം ഉറപ്പ് നൽകാതെ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തൃക്കാക്കര എസിപി നേരിട്ടെത്തി ചർച്ച നടത്തി അന്വേഷണം ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ സമരം അവസാനിപ്പിച്ചത്.  

കുട്ടിയുടെ പോസ്റ്റ്‍മോർട്ടം ഇന്ന് പൂർത്തിയായതേയുള്ളൂ. വിശദമായ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരാതെ മരണ കാരണം അറിയാനാകില്ല. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം എന്നാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‍ര വ്യക്തമാക്കുന്നു. ന്യുമോണിയയാണ് മരണകാരണം എന്നാണ് നിഗമനം. കുട്ടി ശ്വാസതടസ്സം നേരിട്ടിരുന്നു. മെഡിക്കൽ രേഖകളിൽ ഇക്കാര്യം വ്യക്തമായെന്നും ഡിസിപി. 

ജനുവരി 11-നാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മീഷന്‍റെ സംരക്ഷണയിലായിരുന്നു കുട്ടി. ആലുവ താലൂക്കിൽ മറ്റൂർ വില്ലേജിലാണ് കുട്ടി താമസിച്ചിരുന്നത്. അച്ഛൻ പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തറിഞ്ഞതിനെത്തുടർന്ന് ഇതിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടു. 2018 ഏപ്രിൽ 18-നാണ് ഈ കേസ് റജിസ്റ്റർ ചെയ്യുന്നത്. പിറ്റേന്ന് തന്നെ ചൈൽഡ് വെൽഫെയർ മെമ്പർ വീട്ടിലെത്തി കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചിരുന്നതാണ്. കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്കാണ് മാറ്റിയത്.

എന്നാൽ അവിടേക്ക് കൊണ്ടുവരുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന കുട്ടി ജനുവരി 11-ന് പെട്ടെന്ന് മരിച്ചുവെന്ന വാർത്തയാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. പച്ചാളത്തെ ശിശുവികസനവകുപ്പിന്‍റെ കെട്ടിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന വിവരം കിട്ടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം പൊലീസും നൽകുന്നില്ല. 

ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി, കുട്ടിയുടെ മുത്തശ്ശി സിറ്റി പോലീസ് കമ്മീഷണർക്കും ആലുവ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‍മോർട്ടം കഴിഞ്ഞ ശേഷം കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാതെ ബന്ധുക്കൾ പ്രതിഷേധിക്കുകയായിരുന്നു. ബന്ധുക്കൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ തൃക്കാക്കര എസിപി അടക്കം ഉന്നത ഉദ്യോഗസ്ഥരെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും, മരണത്തിൽ അന്വേഷണം തുടങ്ങിയെന്നും തൃക്കാക്കര എസിപി ബന്ധുക്കളോട് പറഞ്ഞു. മരണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് എസിപി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. 

click me!