
തിരുവനന്തപുരം: സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരായ പരാതി പിൻവലിപ്പിക്കാൻ സമ്മർദമെന്ന് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ കുടുംബം. സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ഉപയോഗിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ കേസുമായി ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് ആൽവിൻ ആന്റണിയുടെ കുടുംബം ആവര്‍ത്തിച്ചു.
നിർമ്മാതാക്കളുടെ സംഘടന റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദമെന്നാണ് കുടുംബത്തിന്റെ ആരോപണം. സിനിമാ മേഖലയിലെ റോഷന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചു. റോഷൻ ആൻഡ്രൂസും പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തങ്ങള് പ്രതികരിച്ചില്ല. ഒത്തുതീർപ്പിന് വഴങ്ങാത്ത സാഹചര്യത്തിൽ മകനെതിരെ കള്ളക്കേസ് നൽകാനുള്ള ശ്രമമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് റോഷൻ ആൻഡ്രൂസുള്ളത്. അതേ സമയം കേസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു. ഇരുകൂട്ടർക്കുമെതിരെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തും. വെള്ളിയാഴ്ച അർധരാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷൻ ആൻഡ്രൂസിന്റെ നേതൃത്ത്വത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നാണ് നിർമ്മാതാവിന്റെയും കുടുംബത്തിന്റെയും പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam