ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

Published : Oct 11, 2019, 08:55 AM ISTUpdated : Oct 11, 2019, 11:52 AM IST
ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനത്തെക്കുറിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചു

Synopsis

കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നുവെന്ന് മകനോട് പറഞ്ഞ ജോളി രണ്ട് ദിവസം അവിടെ നിന്ന കോയമ്പത്തൂരിലേക്ക് പോയി. കൂടത്തായി കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയശേഷവും ഇവര്‍ കോയമ്പത്തൂരിലെത്തിയതായാണ് വിവരം. 

വടകര: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ കോയമ്പത്തൂര്‍ യാത്രകളുടെ വിശദാംശങ്ങള്‍ തേടി പൊലീസ്. ജോളിയുടെ കഴിഞ്ഞ ആറ് മാസത്തെ  മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സെപ്തംബര്‍ രണ്ടാമത്തെ ആഴ്ചയിലെ ഓണം അവധി ദിവസങ്ങളിലും രണ്ട് ദിവസം ജോളി കോയമ്പത്തൂരിലുണ്ടായിരുന്നു എന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. കൂടത്തായി കേസിനെപ്പറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയ സമയത്തും ജോളി കോയമ്പത്തൂരിലെത്തിയെന്നും സൂചനയുണ്ട്. 

ഓണക്കാലത്ത് അമ്മ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളുടെ അടുത്തേക്ക് പോകുകയാണെന്നാണ് പറഞ്ഞതെന്നുമായിരുന്നു നേരത്തെ ജോളിയുടെ മകന്‍ റോജോ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ കട്ടപ്പനയില്‍ രണ്ട് ദിവസം മാത്രമേ ജോളിയുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയെന്നുമാണ് മൊബൈല്‍ ടവര്‍ ലോക്കേഷനില്‍ നിന്നും വ്യക്തമാവുന്നത്. 

വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനായാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതിനിടെ  കൂടത്തായി കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ജോളിയെ ഒന്നാം പ്രതിയാക്കിയാണ്  താമരശേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ഈ കേസില്‍ രണ്ടു പ്രതികളുണ്ടെന്നാണ് സൂചന. നിലവില്‍ റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ കൊലപാതകങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. 

കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളുടെ വിവരങ്ങൾ കൈമാറാൻ അന്വേഷണ സംഘത്തോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറേ കൂടി വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കലക്ടറെ അറിയിച്ചു. പൊലീസ് രേഖകള്‍ കൈമാറുന്ന മുറയ്ക്ക് കലക്ടർ റവനൂ മന്ത്രിക്ക് റിപ്പോർട്ട് നൽകും.ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോളിയെ നിലവില്‍ വടകര പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ജോളിയെ കാണാനായി സ്റ്റേഷനില്‍ മുന്നില്‍ അതിരാവിലെ മുതല്‍ തടിച്ചു കൂടിയിരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ