ഓപ്പറേഷന്‍ 'അശ്വതി അച്ചു': ക്രിമിനലിനെ പൊലീസ് കുടുക്കിയത് എഫ്ബി വഴി

By Web TeamFirst Published Feb 26, 2019, 5:39 PM IST
Highlights

2006 മുതല്‍ അലക്സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്

തൊടുപുഴ: വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഫേസ്ബുക്ക് വഴി കുടുക്കി കേരള പൊലീസ്. സ്ത്രീയെന്ന വ്യാജേന പ്രതിയുമായി പൊലീസ് ഫെയ്‌സ്ബുക്ക് ചാറ്റില്‍ ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്സ് കുര്യനെന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

2006 മുതല്‍ അലക്സ് തൊടുപുഴ, കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. 2010ല്‍ ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ വയനാട്ടില്‍ എത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. കുറച്ചുനാള്‍ മുമ്പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പൊലീസ് എറണാകുളത്ത് എത്തി. 

ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്‌സാണെന്ന് കണ്ടെത്തി. മൊബൈല്‍ നമ്പര്‍ വെച്ച് ഫെയ്സ്ബുക്കില്‍ പരിശോധിച്ച് അലക്‌സിന്‍റെ അക്കൗണ്ട് പൊലീസ് നിരീക്ഷിച്ചു. 

പിന്നീട് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. പിന്നീട് വയനാട്ടിലെത്തി വിളിച്ചുവരുത്തി സാഹസികമായി പിടികൂടുകയായിരുന്നു.

click me!