
തിരുവനന്തപുരം: ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളുടെ സംഘം ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. പൂജപ്പുരയിലെ ഹോട്ടലില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പില്‍ശാല സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെനു കാര്‍ഡിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പൂജപ്പുര ജംഗ്ഷനിലെ അസീസ് ഹോട്ടലിലായിരുന്നു സംഭവം. ആദ്യം രണ്ട് യുവാക്കളാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇവര്‍ മെനു കാര്‍ഡിനെ ചൊല്ലി ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കിച്ചു. പിന്നീട് ഭക്ഷണം കഴിച്ച ശേഷം ബില്ല് നല്‍കാതെ ഇവര്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി പോയി. അല്‍പസമയത്തിന് ശേഷം ഇവർ കൂടുതൽ യുവാക്കളുമായി സ്ഥലത്തെത്തി ജീവനക്കാരെ മര്‍ദ്ദിച്ചെന്നാണ് പരാതി. ശേഷം ഇവിടെ നിന്ന് പോയ ഇരുവരും വീണ്ടും സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാക്കി. ഈ സമയത്ത് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ഹോട്ടലുടമ നൗഷാദ് പറഞ്ഞത്: ''എട്ടരയോടെ രണ്ട് പേര്‍ ഭക്ഷണം കഴിക്കാനായി കടയില്‍ വന്നു. ആദ്യം അവര്‍ ഭക്ഷണം മോശമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ പരിഹരിക്കാമെന്ന് പറഞ്ഞ് അവര്‍ ചോദിച്ച സാധനങ്ങള്‍ കൊടുത്തു. കഴിച്ച ശേഷം അവര്‍ ബില്ല് പേ ചെയ്യില്ല, തിരുവനന്തപുരത്തെ ഗുണ്ടകളാണെന്നാണ് പറഞ്ഞത്. പിന്നീട് പത്തോളം പേരെത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. മൂന്നാമതും അവര്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.''
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam