ഉത്ര വധക്കേസ്: കൂടുതൽ അറസ്റ്റിന് സാധ്യത? പ്രതിയെ ഇന്ന് സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുപ്പ്

By Web TeamFirst Published May 27, 2020, 6:41 AM IST
Highlights

ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു

കൊല്ലം: ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചി‌ട്ടുണ്ട്. 

ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല്‍ മുഖന്‍പാമ്പിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിടുണ്ട്. 

തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രിയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി. 

ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്‍റെ മാംസം വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ രാജിവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയില്‍ രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂർ പറക്കോട്ടുള്ള വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. 

സൂരജ് അന്വേഷണസംഘത്തിന്‍റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

click me!