
ദില്ലി: ഛത്തീസ്ഗഢിൽ ഗർഭിണിയായ 16കാരി കാമുകനെ കുത്തിക്കൊലപ്പെടുത്തി. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കാമുകൻ ഉറങ്ങിക്കിടക്കുമ്പോൾ കുത്തിക്കൊലപ്പെടുത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിൽ പൊലീസ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. റായ്പൂരിലെ ലോഡ്ജിൽവെച്ചായിരുന്നു കൊലപാതകം. തിങ്കളാഴ്ച ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ നിന്ന് 20 വയസ്സ് പ്രായമുള്ള ഒരാളുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം വെളിച്ചത്തുവന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ബീഹാർ സ്വദേശിയാണ് കൊല്ലപ്പെട്ട 20കാരൻ. ലോഡ്ജിലെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം ലോഡ്ജിൽ എത്തിയപ്പോൾ നിരവധി കുത്തേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കൊലപാതകത്തെക്കുറിച്ച് റായ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, ബിലാസ്പൂർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി അമ്മയോടൊപ്പം കോണി പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ച് കീഴടങ്ങി. പ്രാഥമിക അന്വേഷണത്തിൽ ഇരയും പ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും പെൺകുട്ടി ഗർഭിണിയായ ശേഷം വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും കാമുകൻ നിരസിച്ചുവെന്നും പറയുന്നു. സെപ്റ്റംബർ 27 ന് ലോഡ്ജിൽ ഇരുവരും മുറിയെടുത്തു. ഉറങ്ങിക്കിടക്കുമ്പോൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് മുറി പൂട്ടി താക്കോൽ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബിലാസ്പൂരിലേക്ക് മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam