
പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടക വസ്തു പെട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തില്‍ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ധീന്‍ ശനിയാഴ്ച മണ്ണാര്‍ക്കാട് കോടതിയിലാണ് കീഴടങ്ങിയത്. കോടതി മൂന്നു ദിവസമാണ് വനം വകുപ്പിന് കസ്റ്റഡി അനുവദിച്ചത്. കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
റിയാസുദ്ധീന്‍റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചിൽ ഊര്‍ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം മെയ് 25നാണ് തിരുവിഴാംകുന്ന് വെള്ളിയാര്‍ പുഴയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. മെയ് 27ന് കാട്ടാന ചരിഞ്ഞു. കേസില്‍ മൂന്നാം പ്രതി വിന്‍സന്‍റ് ദിവസങ്ങള്‍ക്കകം പിടിയിലായി. ഇതിന് പിന്നാലെ അബ്ദുള്‍ കരീമും റിയാസുദ്ധീനും ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam