
തൊട്ടില്‍പ്പാലം: കോഴിക്കോട് തൊട്ടിൽപ്പാലം ദേവര്‍കോവില്‍ കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭർത്തൃമാതാവും അറസ്റ്റിലായി. പുത്തന്‍പുരയില്‍ അസ്മിനയെന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ജംഷിദിനെയും ഭർത്തൃമാതാവ് നഫീസയെയും നാദാപുരം ഡി.വൈ.എസ്.പി. ലതീഷ് വി.വി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഗാര്‍ഹിക പീഡനത്തിന് ഐ.പി.സി.498 എ, ആത്മഹത്യാ പ്രേരണക്ക് 306 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മാര്‍ച്ച് 12 നാണ് അസ്മിനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടക്കത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നാദാപുരം ഡി.വൈ.എസ്.പി അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ വെച്ച് പീഡനത്തിനിരയായതായ തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസ് അന്വേഷണം ത്വരിതപ്പെട്ടത്. അതേസമയം ഭര്‍തൃമാതാവും അസ്മിനയെ ബുദ്ധിമുട്ടിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അസ്മിനയുടെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam