ആലുവയില്‍ ഗര്‍ഭിണിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂര മര്‍ദ്ദനം; ആക്രമണം വീട് വില്‍ക്കുന്നത് ചോദ്യം ചെയ്തതിന്

By Web TeamFirst Published Jul 1, 2021, 8:26 AM IST
Highlights

വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‍ലത്തും ബന്ധുക്കളും പറയുന്നത്.

ആലുവ: ആലങ്ങാട് ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം. ഭർത്താവ് ജൗഹറിന്റെ മർദനത്തിൽ പരുക്കേറ്റ നഹ്‍ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പലതവണ പീഡിപ്പിച്ചിരുന്നതായി പിതാവ് സലിം പറഞ്ഞു. തടയാനെത്തിയ സലിമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. ആലുവ തുരുത്ത് സ്വദേശിയായ സലിമിന്‍റെ മകൾ നഹ്‍ലത്തിന്‍റെയും പറവൂർ മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നൽകിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ കൂടുതൽ പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയെന്നാണ് നഹ്‍ലത്തും ബന്ധുക്കളും പറയുന്നത്.

സ്ത്രീധനമായി നൽകിയ തുക ഉൾപ്പടെ മുടക്കി വാങ്ങിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കടംവീട്ടാൻ വീട് വിൽക്കുകയാണെന്നും കരാർ എഴുതാനായി എത്തണമെന്നും ഇന്നലെ ജൗഹർ നഹ്‍ലത്തിന്‍റെ പിതാവ് സലിമിനെ അറിയിച്ചു. ഇതനുസരിച്ച് എത്തിയ സലിമിനെ ഒഴിവാക്കി പുറത്തു പോയ ജൗഹറും മാതാവും സുഹൃത്തുക്കൾക്കൊപ്പം ഉച്ചക്ക് ശേഷം തിരികെ എത്തി. കരാറെഴിതിയെന്നും മടങ്ങിപ്പോകാനും സലിമിനോട് പറഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് നഹ്‍ലത്തിനും പിതാവിനും മർദ്ദനമേറ്റത്. സംഭവം സംബന്ധിച്ച് യുവതിയുടെ പരാതിയിൽ ഭർത്താവ് ജൗഹറിനും മാതാവിനുമെതിരെ ആലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

click me!