അമ്പലവയൽ മർദ്ദനം; മുഖ്യപ്രതി സജീവാനന്ദൻ പിടിയിൽ

By Web TeamFirst Published Aug 5, 2019, 7:09 PM IST
Highlights

കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സജീവാനന്ദൻ പിടിയിലായത്. 

കൽപറ്റ: വയനാട് അമ്പലവയല്‍ ടൗണിൽ വച്ച് തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി സജീവാനന്ദൻ പിടിയിലായി. കർണാടകത്തിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 

കർണ്ണാടകയിലെ മധൂർ എന്ന സ്ഥലത്ത് ഒരു കൃഷിയിടത്തിൽ ജോലിക്കാരനായിട്ടായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. കോളിയടിക്കാരൻ  ബിനോയ്, ജോസ് എന്നവരുടെ  കൃഷിയിടത്തിലെ ഷെഡിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാനന്തവാടി എഎസ്പിയുടെ പ്രതേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത്. ഇയാളുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ്  രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് കൂടിയായ സജീവാനന്ദൻ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാര്‍ പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

click me!