
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. അഡ്വക്കേറ്റ് റെക്സിന് പകരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി ഇനി വിചാരണക്ക് ഹാജരാകും. കേസിലെ ദൃക്സാക്ഷി, പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതിൽ അഡ്വക്കേറ്റ് റെക്സിന് വീഴ്ചയുണ്ടായെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഖത്തറിൽ നിന്നും ഗൂഡാലോചന നടത്തിയാണ് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തുന്നത്. ഖത്തറിലെ വ്യവസായായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധത്തിൽ സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കിളമാനൂർ മടവൂരിലുള്ള റിക്കോർഡിംഗ് മുറിയിലിട്ട് നാലംഗം സംഘം വെട്ടിക്കൊല്ലുമ്പോള്‍ ഒപ്പമുണ്ടയിരുന്നത് സുഹൃത്തായ കുട്ടനായിരുന്നു. കുട്ടനും വെട്ടുകിട്ടിയിരുന്നു. വിചാരണ വേളയിൽ അക്രമിസംഘത്തെ കുട്ടൻ കോടതിയിൽ തിരിച്ചറിഞ്ഞു.
വിചാരണ അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഗൂഢാലോചന കേസിൽ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് പ്രതിഭാഗത്തിനും സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അവസരമുണ്ടായി. മുഖ്യസാക്ഷി കുട്ടനെ പ്രതിഭാഗം വിസ്തരിച്ചപ്പോള്‍ കൂറുമാറി. അന്വേഷണസംഘത്തെ അറിയിക്കാതെയോ വേണ്ടത്ര ജാഗ്രത കാണിക്കാതെയോ ആണ് അഡ്വ. റെക്സ് തീരുമാനമെടുത്തത് എന്നും നടപടി വേണെമന്നും റൂറൽ എസ്പി ശിൽപ്പ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകി.
100 -ലധികം സാക്ഷികളെ വിസ്തിരിച്ച കേസിൽ വീണ്ടും സാക്ഷി വിസ്താരത്തിൻെറ ആവശ്യമുണ്ടായിരുന്നില്ലെന്നും പൊലിസ് റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൻെറ വിസ്താരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിക്ക് കൈമാറിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 30 -ന് മുമ്പ് വിചാരണ പൂർത്തിയാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam