
കോഴിക്കോട്: പാലക്കാട് സ്വദേശിയായ റെയിവേ ജീവനക്കാരൻ വിജുവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്ന് പേർ പിടിയിൽ. പൾസർ 220 മോട്ടേർ സൈക്കിൾ പാലക്കാട് റെയിൽവേ ജോലിക്കാർ വാഹനങ്ങൾ നിർത്തുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ജനുവരി പതിനൊന്നാം തീയതി അർദ്ധരാത്രിയാണ് മോഷണം പോയത്. കുരുവട്ടൂർ പയിമ്പ്ര മലയിൽ നിജുൽ രാജ് എം.കെ (20), കക്കോടി കുരുവട്ടൂർ, അക്ബർ സിദിഖ് .ബി ( 22), ചേളന്നൂർ, പുള്ളോട്ടിൽ ഗോകുൽദാസ് (20) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടിയത്.
അർദ്ധരാത്രിയിൽ നടക്കാവ് സ്‌റ്റേഷൻ പരിധിയിൽ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെ സംശയകരമായ രീതിയിൽ ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ പൊലീസ് നിർത്തുവാൻ കൈ കാട്ടിയപ്പോൾ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഉപേക്ഷിച്ച വാഹനത്തിൻ്റെ നമ്പർ പരിശോധിച്ച സമയം കണ്ണൂർ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പർ ആയിരുന്നു വാഹനത്തിൻ്റെ നമ്പർ പ്ലെയിറ്റിൽ പതിച്ചിരുന്നത്. വാഹനത്തിൻ്റെ എൻഞ്ചിൻ നമ്പറും, ചെയ്സിസ് നമ്പറും പരിശോധിച്ച് പൊലീസ് യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.
ഉപേക്ഷിച്ച സമയത്ത് വണ്ടിയിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നും, നിരവധി സിസിടിവികൾ പരിശോധിച്ചതിലും കൂടി യഥാർത്ഥ പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ മൂന്ന് പ്രതികളെയും നടക്കാവ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പേരിൽ വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റ് ജില്ലകളിൽ നടന്ന സമാന കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടായെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
കോഴിക്കോട് ജില്ലയിൽ നിന്ന് കളവ് നടത്തിയാൽ പെട്ടെന്ന് പിടിക്കപ്പെടുന്നത് കൊണ്ടാണ് മറ്റ് ജില്ലകൾ വാഹനമോഷണത്തിന് തെരഞ്ഞെടുക്കുന്നത് എന്നാണ് പിടിക്കപ്പെട്ട പ്രതികൾ പൊലീസിനോട് പറഞ്ഞത്. നടക്കാവ് സബ് ഇൻസ്പെക്ടർ കൈലാസ്നാഥ്, എസ്.ബി.ബാബു പുതുശ്ശേരി, എഎസ്ഐ ശശികുമാർ .കെ.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം. കെ., ഗിരീഷ്, ഹരീഷ് കുമാർ സി, ലെനീഷ് പി.എം, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് പ്രതികളെ പിടിച്ച പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജെ.എഫ്.സി.എം.4 കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാൻ്റ് ചെയ്ത കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam