പത്തുവർഷം മുമ്പ് നടന്ന 14 വയസുകാരന്‍റെ മരണത്തില്‍ ദുരൂഹത; മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം

By Web TeamFirst Published Oct 14, 2019, 12:00 AM IST
Highlights

ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരൻ ആദര്‍ശിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് വീണ്ടും പുറത്തെടുക്കും. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്.

തിരുവനന്തപുരം: പത്തുവർഷം മുമ്പ് തിരുവനന്തപുരം ഭരതന്നൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച 14 വയസുകാരൻ ആദര്‍ശിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് വീണ്ടും പുറത്തെടുക്കും. മരണകാരങ്ങള്‍ സംബന്ധിച്ചുള്ള അവ്യക്ത നീക്കാനാണ് മൃതദേഹം ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിക്കുന്നത്.

പാലുവാങ്ങാനായി പുറത്തേക്കു പോയ ആദർശിനെ പിന്നിട് വീടിനു സമീപമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടയ്ക്കാവൂർ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ തലക്കടിയേറ്റതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പക്ഷെ അന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിൽ പാങ്ങോട് പൊലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു. ആദർശിന്‍റെ വസ്ത്രത്തിൽ പുരുഷബീജവും കണ്ടെത്തിയിരുന്നു. പീഡനത്തെ തുടർന്നാണ് ആദര്‍ശ് മരിച്ചതെന്ന  നിഗമനത്തിലാണ് പിന്നീട് കേസെടുത്ത ക്രൈംബ്രാഞ്ചെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്തു. രണ്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. പക്ഷെ 10 വർ‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പുതിയെ അന്വേഷണ സംഘം അന്നെടുത്ത ഫോട്ടോയും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം  ഫോറൻസിക് വിദഗ്ധർക്ക് കൈമാറുകയും നിരവധി പ്രാവശ്യം ചർച്ച നടത്തുകയും ചെയ്തു. 

പോസ്റ്റുമോർട്ടത്തിലും താരതമ്യ പരിശോധനകളിലുമെല്ലാം വീഴ്ചയുണ്ടായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതേ തുടർന്നാണ് മെഡിക്കൽ കോളജിലെ ഫൊറൻസിക് ഡോക്ടറുടെ സാന്നിധ്യത്തിൽ നാളെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. ആദർശിന്‍റെ ഡിഎൻഎ ഉള്‍പ്പെടെ ശേഖരിക്കാൻ വേണ്ടിയാണ് പരിശോധനയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണൻ പറഞ്ഞു. മുങ്ങിമരണമാണോ കൊലപാതകമാണോയെന്ന് ചുരുളഴിക്കാൻ പുതിയ പരിശോധയിലൂടെ സാധിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘവും ബന്ധുക്കളും.

click me!