
പാലക്കാട്: പാലക്കാട് നെന്മാറ കൊലപാതകത്തിന് പിന്നിൽ പ്രതിയായ ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള തീരാപ്പക. കുടുംബത്തോട് ചെന്താമരക്ക് പകയും വൈരാഗ്യവും തുടങ്ങുന്നത് 5 വർഷം മുമ്പാണ്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സുധാകാരനും കുടുംബവുമാണെന്ന് പ്രതി സംശയിച്ചു. തുടർന്ന് 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി.
കലിയടങ്ങാതെ പ്രതി ആറ് വർഷത്തിന് ശേഷം സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി. വെറും സംശയത്തിൻ്റെ പേരിൽ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. എന്നും വഴക്കുമാത്രമുള്ള കുടുംബ പശ്ചാത്തലമാണ് പ്രതിയുടേത്. കുടുംബ പ്രശ്‌നങ്ങൾക്കെല്ലാം കാരണം അയൽക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാൻ കാരണവും ഇവർതന്നെയാണെന്ന് പ്രതി കരുതി.
പക മനസിൽ വെച്ച് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മൂർച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ൽ സജിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷവും അതേപക മനസിൽ കൊണ്ടുനടന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് പ്രതിയുടെ അടുത്ത ക്രൂരകൃത്യം. ജാമ്യത്തിലിറങ്ങി വന്നശേഷവും അയൽക്കാരെ മുൾമുനയിൽ നിർത്തി പ്രതി, കൊലപ്പെടുത്തേണ്ടവരെ സ്കെച്ച് ചെയ്തശേഷമായിരുന്നു കൃത്യം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam