പുലർച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നപ്പോള്‍ കള്ളന്മാർ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടു.
കൂറ്റനാട്: കോതച്ചിറ കൊടവംപറമ്പിൽ പൂഴിക്കുന്നത് ബാലന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബാലന്‍റെ മകളുടെ വിവാഹം നടന്നത്. കല്യാണ ദിവസമായതിനാൽ വീട്ടുകാർ നേരത്ത ഉറങ്ങിയിരിക്കുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കൾ വീട്ടിലെത്തിയതെന്ന് കരുതുന്നു. വീട്ടിലെ വാതിലുകൾ കുത്തി തുറന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും കാര്യമായിട്ടൊന്നും കൈക്കലാക്കാൻ കഴിഞ്ഞില്ല.
വീട്ടിലുണ്ടായിരുന്ന ഒരു ഗ്രില്ലിന്‍റെ പൂട്ടുകൾ തകർത്ത മോഷ്ടാക്കള്‍ ഇത് തൊട്ടടുത്ത കിണറിൽ ഉപേക്ഷിച്ചു. മരത്തിന്‍റെ വാതിലുകളും ജനലുകളും കുത്തിപ്പൊളിച്ച് കേടുവരുത്തിയ നിലയിലാണ്. മോഷണ സംഘത്തിൽ ഒന്നിലധികം പേർ ഉള്ളതായി സംശയിക്കുന്നു. കാര്യമായതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. പുലർച്ചെ രണ്ടരയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണര്‍ന്നപ്പോള്‍ കള്ളന്മാർ ഓടി മറയുന്നത് ശ്രദ്ധയിൽപ്പെട്ടു.
രാത്രി തന്നെ ചാലിശ്ശേരി പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. പൂട്ട് പൊളിച്ചതും, മറ്റ് നാശങ്ങൾ വരുത്തിയതും പൊലീസ് രേഖപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. വാവനൂർ, ഒറ്റപ്പിലാവ്, കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇതേ മാതൃകയിൽ മുമ്പ് മോഷണശ്രമം നടന്നിരുന്നു. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ മാത്രമാണ് ഇവിടങ്ങളിലെല്ലാം മോഷ്ടാക്കളുടെ ശ്രമം വിഫലമായത്. കള്ളന്മാരെ ഭയന്ന് ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കള്ളന്മാരുടെ ശ്രല്യം കൂടിയതോടെ പൊലീസ് ആവശ്യമായ മുൻകരുതലെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: കുട്ടികളെ ഉപയോഗിച്ച് വാഹന മോഷണം, നിസാര വിലയ്ക്ക് പൊളിച്ച് വില്‍ക്കല്‍; പ്രധാനികള്‍ പിടിയില്‍
1985 -ൽ റബർ ഷീറ്റ് മോഷ്ടിച്ചു, 37 വർഷം കൊടുംകാട്ടിൽ ഒളിവ് ജീവിതം; ഒടുവിൽ 71 കാരൻ അറസ്റ്റിൽ
പത്തനംതിട്ട : വനത്തിനുള്ളിൽ 37 വർഷത്തെ ഒളിവ് ജീവിതം നയിച്ച മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 1985 ൽ രജിസ്റ്റർ ചെയ്ത റബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെയാണ് 37 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്. പത്തനംതിട്ട അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ(71)യാണ് വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ് ചെയ്തത്.
37 വർഷം മുമ്പ് വെച്ചൂച്ചിറയിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇയാൾ എവിടാണെന്നും ആർക്കും അറിവില്ലായിരുന്നു. പോത്തുപാറ വനത്തിൽ ഒരാൾ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജെസ്ലിൻ വി സ്കറിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. മോഷണ ശേഷം താൻ കാടുകയറി പോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എസ്.ഐ സായ് സേനൻ, എസ്.സി.പി.ഒ സാംസൺ, സി.പി.ഓമാരായ വിഷ്ണു കെ എസ്, ലാൽ, ശ്യാംകുമാർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.