ഷി ജിൻപിങിന്റെ ഏറ്റവും വിശ്വസ്തനായ ജനറൽ ഷാംഗ് യൂക്സിയയെ 2026 ജനുവരി 19നാണ് കസ്റ്റഡിയിൽ എടുത്തത്. ചൈനയുടെ ആണവായുധ ഡാറ്റ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്

ബീജീംഗ്:പ്രതിരോധ വിഭാഗത്തിൽ അസാധാരണ തരത്തിലുള്ള ശുദ്ധീകരണ നടപടികളാണ് ചൈനയിൽ നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് നേരെ വലിയ രീതിയിൽ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അസാധാരണ നീക്കത്തെ വിശേഷിപ്പിച്ചത്. എന്നാൽ സേനയിൽ നടന്ന വൻ അഴിമതിയുടെ വിവരങ്ങളും നിലവിൽ പുറത്തെത്തി. ചൈനീസ് ആണവ മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം നിറയ്ക്കുന്ന തലത്തിലേക്ക് അഴിമതി ആയതിന് പിന്നാലെയാണ് ഷീ ജിൻപിങ് കർശന നടപടികൾ സ്വീകരിച്ചതെന്നാണ് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ സേനയിലെ ഉന്നത ഉദ്യോഗസ്ഥനെ അടക്കം ഷി ജിൻപിങ് മാറ്റിയിരുന്നു.

നടപടി നേരിട്ടവരിൽ ഷി ജിൻപിങിന്റെ വിശ്വസ്തനും 

ജനറൽ ഷാംഗ് യൂക്സിയ അടക്കമുള്ള ഉദ്യോഗസ്ഥർ നടപടി നേരിട്ടിരുന്നു. ഷി ജിൻപിങിന്റെ ഏറ്റവും വിശ്വസ്തനായ ജനറൽ ഷാംഗ് യൂക്സിയയെ 2026 ജനുവരി 19നാണ് കസ്റ്റഡിയിൽ എടുത്തത്. ചൈനയുടെ ആണവായുധ ഡാറ്റ ചോർത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. സ്ഥാനക്കയറ്റത്തിനായി കൈക്കൂലി നൽകിയെന്നും പീപ്പിൾ ലിബറേഷൻ ആർമിയുടെ ചെറുത്തുനിൽപ്പിനെ ദുർബലപ്പെടുത്തിയെന്നതുമടക്കം ഗുരുതര ആരോപണങ്ങളാണ് ജനറൽ ഷാംഗ് യൂക്സിയ നേരിടുന്നത്. ചൈനയുടെ ആണവായുധ സുരക്ഷയെപ്പോലും ബാധിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മിസൈൽ ഫീൽഡിലെ മുഴുവൻ സിലോ ഫീൽഡുകളിലും മിസൈലുകൾ ഫലപ്രദമായി വിക്ഷേപിക്കുന്നത് തടയുന്ന മൂടികൾ വയ്ക്കുന്ന നിലയിലേക്ക് അഴിമതി എത്തിയിരുന്നുവെന്ന് 2014ൽ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാദം പ്രതിരോധ വിദഗ്ധർ തള്ളിയിരുന്നു. മൂടികൾ തുറക്കാതിരുന്നത് സാങ്കേതിക പിഴവ് മാത്രമെന്നായിരുന്നു പ്രതിരോധ വാദം.

ചൈനീസ് റോക്കറ്റ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുറത്താക്കിയത് ദിവസങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ മിസൈലുകളിൽ സദാസമയം ഇന്ധനം നിറച്ചുവയ്ക്കാറില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. എന്നാൽ ചൈനയുടെ സൈനിക ചെറുത്തുനിൽപ്പിനെ ദുർബലമാക്കുന്നതാണ് ഉന്നത തലങ്ങളിൽ നടന്ന അഴിമതിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയുടെ പ്രതിരോധ ശേഷിയെ തകർക്കുന്ന അഴിമതിയെ വേരോടെ പിഴുതെറിയാനുള്ള നടപടികളാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിലവിൽ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം