
കൊച്ചി: കൊച്ചിയിൽ കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിതാ എസ് നായരുടെ പരാതി. കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്‍റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്‍റെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്നാണ് സരിതാ എസ് നായരുടെ പരാതി.
തനിക്കെതിരെ ആരോ നൽകിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസിൽ പരാതി നൽകി.
ഇന്ന് രാത്രി 8.30 ഓടെയാണ് തന്‍റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയിൽ പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളിൽ ഒരാൾ കാറിന് മുന്നിലെത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്‍റെ ഗ്ലാസ് തകർത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.
ആക്രമണത്തിൽ കാറിന്‍റെ ഇടതുവശത്തെ ഗ്ലാസ് തകർന്നുവെന്നും പല ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും സരിത പറഞ്ഞു. അക്രമികൾ തന്‍റെ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.
ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നൽകി. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ബുള്ളറ്റിന്‍റെ നമ്പർ പൊലീസിന് കൈമാറിയതായി സരിത പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam