
ഹൈദരാബാദ്: നല്ലനടപ്പിന് ജയിൽ നിന്നും വിട്ട 'സീരിയൽ കില്ലർ' നാല് കൊലപാതകം കൂടി നടത്തി പൊലീസ് വലയിലായി. യെരുകാലി ശ്രീനു എന്ന കുറ്റവാളിയെയാണ് വെള്ളിയാഴ്ച മെഹ്ബൂബ് നഗർ പൊലീസ് പിടികൂടിയത്. സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ 13 കൊലപാതക കേസുകളായിരുന്നു ശ്രീനുവിനുമേൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 11 എണ്ണത്തിലും തെളിവുകളുടെ അഭാവത്തിൽ വിചാരണ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. 2007ൽ മാത്രം ശ്രീനു അഞ്ച് സ്ത്രീകളെയെങ്കിലും കൊന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2009ൽ അറസ്റ്റിലായ ശ്രീനുവിന് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ശേഷം ജയിലിലെ നല്ലനടപ്പിനെ തുടർന്ന് ഇയാളെ 2013ൽ വിട്ടയക്കുകയും ചെയ്തു. 2007ൽ ജയിൽ ചാടിയെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ
ശ്രീനു പിടിയിലായിരുന്നു. ഇതിന് രണ്ട് വർഷത്തെ കഠിന തടവും ലഭിച്ചിരുന്നു.
നിലവിൽ 17 കൊലപാതക കേസുകളിലാണ് പ്രതിപട്ടികയിൽ ശ്രീനുവിന്റെ പേരുള്ളത്. സഹേദരന്റെ അമ്മായി ഉൾപ്പെടെയുളളവരും ശ്രീനു കൊലപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് പൊലീസ് പറയുന്നു. തൊഴിലാളിയായ അലിവേമ്മ (53)യുടെ കൊലപ്പെടുത്തിയ കേസിലാണ് ശ്രീനു വെള്ളിയാഴ്ച അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ മറ്റ് മൂന്ന് കൊലപാതകങ്ങൾ കൂടി ചെയ്തതായി പൊലീസിനോട് ഇയാൾ പറഞ്ഞു. കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടർന്ന് ആഭരണങ്ങൾ എടുത്തശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam