
പനാമ: ചെയ്ത തെറ്റ് പരസ്യമായ ഏറ്റുപറയാത്ത ഗ്രാമീണരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മന്ത്രവാദ സംഘം. അഞ്ചു കുട്ടികളേയും അവരുടെ അമ്മയും ഗര്‍ഭിണിയുമായ യുവതിയും അടക്കം ഏഴുപേരെയാണ് മന്ത്രവാദ സംഘം കൊലപ്പെടുത്തിയത്. മധ്യ അമേരിക്കയിലെ പനാമയിലെ ന്യാബേ ബഗിള്‍ എന്ന വിഭാഗത്തില്‍ പെടുന്ന തദ്ദേശീയ വിഭാഗത്തില്‍പ്പെട്ട ഏഴുപേരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവരെ ഉള്‍ക്കൊള്ളിച്ച് അടുത്തിടെ ആരംഭിച്ച പ്രാര്‍ത്ഥനാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ബാധയൊഴിപ്പിക്കല്‍ അടക്കമുള്ള ചില ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമായിട്ടായിരുന്നു കൊലപാതകമെന്നാണ് വിവരം.
പതിനൊന്ന് പേരെ പൊലീസ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആഭിചാര കര്‍മ്മങ്ങള്‍ നടക്കുന്നതിന് ഇടയില്‍ രക്ഷപ്പെട്ടവരില്‍ മൂന്ന പേര്‍ പൊലീസ് വിവരം അറിയിച്ചതോടെയാണ് സ്ഥലത്ത് പൊലീസ് എത്തിയത്. പനാമ നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ കാടിന് സമീപത്തുള്ള ഇവരുടെ കോളനിയില്‍ നടത്തിയ റെയ്ഡില്‍ അവശനിലയിലായ പതിനൊന്ന് പേരെയാണ് രക്ഷപ്പെടുത്തിയത്. ന്യാബേ ബഗിള്‍ വിഭാഗക്കാരുടെ ഇടയില്‍ സജീവമായിരുന്ന ന്യൂ ലൈറ്റ് ഓഫ് ഗോഡ് എന്ന പ്രാര്‍ത്ഥനാ സംഘം അവരുടെ ആചാരമുനസരിച്ചുള്ള ചില കര്‍മ്മങ്ങള്‍ നടത്തിയതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ ഗ്രാമത്തിലുള്ളവരില്‍ പലരെയും അവരുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് ആഭിചാര പ്രക്രിയകളില്‍ പങ്കെടുപ്പിച്ചിരുന്നത്.
തങ്ങള്‍ ചെയ്ത തെറ്റുകള്‍ പരസ്യമായി ഏറ്റുപറയാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചതായും പൊലീസ് വിശദമാക്കി. ഇവരുടെ ആരാധനാലയത്തില്‍ ബലി നല്‍കിയ ആടിനും കത്തികള്‍ക്കും ഇടയില്‍ നഗ്നയാക്കിയ നിലയിലായിരുന്നു ഗര്‍ഭിണിയുടെ മൃതദേഹം കണ്ടെത്തിയത്. ദൈവത്തിന്‍റെ പുതിയ വെളിച്ചമെന്ന ആരാധനാ ഗ്രൂപ്പിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ഈ സംഘം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് മാസത്തിലേറെയായി ഈ മേഖലയില്‍ സജീവമാണ് ഈ സംഘമെന്നാണ് വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് പൂജകള്‍ ആരംഭിച്ചതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ദൈവത്തിന്‍റെ സന്ദേശം ലഭിച്ചുവെന്ന് വിശദമാക്കിയ പ്രാര്‍ത്ഥനാ സംഘം ഗ്രാമീണരെ ആരാധനാലയത്തിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ വച്ച് ക്രൂരമായ പീഡനമാണ് ഗ്രാമീണര്‍ക്ക് നേരിട്ടത്. പരിക്കേറ്റവരില്‍ രണ്ട് ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാകൃതമായ രീതിയിലുള്ളതായിരുന്നു ഇവരുടെ പ്രാര്‍ത്ഥനാ രീതികളെന്ന് രക്ഷപ്പെട്ടവര്‍ ബിബിസിയോട് വ്യക്തമാക്കി. കൊലപാതകത്തിന് അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam