കഞ്ചാവ് കേസിലെ റിമാൻറ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാലു ജയില്‍ ജിവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഷെമീറിനെ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ വെച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിച്ചതായി ഭാര്യ ഉള്‍പ്പെടയുളള മറ്റ് പ്രതികള്‍ മൊഴി നല്‍കി.
തൃശൂർ: കഞ്ചാവ് കേസിലെ റിമാൻറ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാലു ജയില്‍ ജിവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഷെമീറിനെ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ വെച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിച്ചതായി ഭാര്യ ഉള്‍പ്പെടയുളള മറ്റ് പ്രതികള്‍ മൊഴി നല്‍കി.
റിമാൻറിലിരിക്കെ മരിച്ചത് ക്രൂരമര്ദ്ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ നാൽപതിലേറെ മുറിവുകളും മരണകാരണമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തൻ സ്റ്റാൻഡില്‍ നിന്ന് പൊലീസ് പിടികൂടുന്നത്.
റിമാന്റിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെൻറിലക്ക് മാറ്റി. സെപ്തംബര്‍ 30ന് ഷെമീറിനെ അപസ്മാര ബാധയെ തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിലിയേക്ക് മാറ്റി. ഇവിടെവച്ച് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിക്കവെ ജയില്‍ ജിവനക്കാര്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
അന്നു തന്നെ കൊവിഡ് സെൻറിലേക്ക് തിരികെ കൊണ്ടുവന്ന ഷെമീറിനെ അബോധാവസ്ഥയിലാണ് രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശരീരം മുഴുവൻ അടിയേറ്റ മുറിവുകളായതിനാല്‍ ഡോക്ടര്‍മാര്‍ ഷമീറിനെ സർജിക്കൽ വാര്‍ഡിലേക്കാണ് മാറ്റിയത്.
എന്നാല്‍ പിറ്റേദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. വടികൊണ്ട് അടിച്ചതെന്നാണ് സൂചന. ഷെമീറിൻറെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ നാൽപതിലേറെ മുറിവുകളുണ്ട്.
ദേഹം മുഴുവൻ രക്തം കട്ട പിടിച്ചിട്ടുണ്ട്. ശരീരത്തിൻറെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടില്‍ വ്യക്തമാണ്. ജനറല്‍ ആശുപത്രിയില്‍ നിന്ന് തിരികെയെത്തിച്ച ശേഷം കൊവിഡ് സെൻററില്‍ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും മറ്റ് രണ്ട് പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ അടിയേറ്റ് ഷെമീര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാണ് നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. തൃശൂര്‍ എസിപി വികെ രാജുവിനാണ് അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരികകുമെന്ന് എസിപി അറിയിച്ചു. കൊവിഡ് സെൻറിലെ ജയില്‍ ജീവനക്കാര്‍ക്കെതിരെ ഇതിനു മുമ്പും ഒട്ടേറെ പരാതികളുയര്‍ന്നിരുന്നു.