
ദില്ലി: ദില്ലിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനാൽ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. പിങ്കിക്ക് 30 ഉം ജ്യോതിക്ക് 28 ഉം വയസാണ് പ്രായം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദില്ലി പൊലീസ് അക്രമികൾക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. ഒളിവിലായിരുന്ന പ്രതികളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ആർകെ പുരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദില്ലി പൊലീസിനെയും വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു. ദില്ലിയിൽ ക്രമസമാധാനം തകർന്നുവെന്നും കേന്ദ്രം കടമ നിർവഹിക്കാതെ ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam