
കൊല്ലം: കൊല്ലം ഇടമണ്ണില്‍ ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ മംഗലാപുരത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്.ഇക്കഴിഞ്ഞ തിരുവോണ തലേന്നാണ് ഹിന്ദു ഐക്യവേദി നേതാവ് റെജിയുടെ പതിമൂന്നു വയസുകാരന്‍ മകനെയടക്കം അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഇടമണ്‍ സ്വദേശികളായ ഷാനവാസ്,ഷറഫുദീന്‍,അനീഷ്,നിസാമുദ്ദീന്‍,സജയ്ഖാന്‍,അഭിലാഷ് എന്നിവരാണ് പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ തിരുവോണതലേന്നാണ് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയായ റെജിയും ഭാര്യയും പതിമൂന്നു വയസുകാരനും ആക്രമിക്കപ്പെട്ടത്. റെജിയുടെ ബന്ധുവിനെ പ്രതികള്‍ മദ്യ ലഹരിയില്‍ ആക്രമിച്ചു. ഇത് തടയാനെത്തിയപ്പോഴാണ് റെജിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിനു പിന്നാലെ പ്രതികള്‍ ആറു പേരും ഒളിവില്‍ പോവുകയായിരുന്നു.
മംഗലാപുരത്തിനടുത്ത് കുമ്പക്കോണം എന്ന സ്ഥലത്ത് സ്വകാര്യ എസ്റ്റേറ്റില്‍ കളളപ്പേരില്‍ ജോലി ചെയ്യുകയായിരുന്നു അക്രമികള്‍. അറസ്റ്റിലായ അഭിലാഷാണ് എല്ലാ സഹായവും ചെയ്തു നല്‍കിയത്. എന്നാല്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട എലി സജി എന്ന സജീവിനെ ഒരുമാസം മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജീവില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുളള സൂചന കിട്ടിയത്. തുടര്‍ന്ന് കര്‍ണാടക പൊലീസിന്‍റെ സഹായം തേടി.
ഇരു പൊലീസ് സേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറു പ്രതികള്‍ അറസ്റ്റിലായത്.പൊലീസ് റെയ്ഡിനിടെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട പൂചാണ്ടി രാജീവ് ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. തെന്‍മല ഇന്‍സ്പെക്ടര്‍ എം.വിശ്വംഭരന്‍,എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam