വ്യാജമദ്യം: യൂട്യൂബ് കണ്ട് മദ്യം നിര്‍മിച്ചയാളുള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Apr 27, 2020, 11:50 PM IST
Highlights

സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നൂറു ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.
 

കൊച്ചി: വ്യാജ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി ആറു പേര്‍ എറണാകുളം ജില്ലയില്‍ അറസ്റ്റിലായി. വിദേശമദ്യം ഉണ്ടാക്കുന്നതിനായി കൊണ്ടുവന്ന നൂറു ലിറ്റര്‍ സ്പിരിറ്റുമായി 5 പേര്‍ കാലടിയില്‍ പിടിയിലായപ്പോള്‍ യുട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവ് പെരുമ്പാവൂരിലാണ് അറസ്റ്റിലായത്. 

കാലടി മാണിക്കമംഗലം കോലഞ്ചേരി വീട്ടില്‍ ഫ്രെഡി, അങ്കമാലി സ്വദേശികളായ പള്ളിപാടന്‍ വീട്ടില്‍ ഡോണ ഡിക്‌സണ്‍, വടക്കന്‍ വീട്ടില്‍ അനുതോമസ്, തളിയപ്പം വീട്ടില്‍ സജിത്ത്, കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ ബിനില്‍ എന്നിവരാണ് സ്പിരിറ്റുമായി പിടിയിലായത്. അങ്കമാലിയല്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സജിത്ത് ആണ് ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനായുള്ള സ്പിരിറ്റ് സംഘടിപ്പിച്ച് ശേഷം ഇത് മറ്റൂരിലെ ബ്ലാക്ക് പാണ്ട ഓട്ടോ ഹബ്ബ് എന്ന സര്‍വീസ് സെന്റില്‍ എത്തിച്ചു. വിദേശമദ്യത്തിന്റെ നിറവും എസന്‍സും ചേര്‍ത്ത് കുറെ ദിവസങ്ങളായി ഇവനിടെ വ്യാജമദ്യം നിര്‍മിച്ചു വരികയായിരുന്നു. സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നൂറു ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഒരു ലിറ്റര്‍ മദ്യം 3500 രൂപക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നത്. വ്യാജമദ്യം വിറ്റ് കട്ടിയ 76000 രൂപയും കണ്ടെടുത്തു.

സ്പിരിച്ച് എത്തിച്ച് നല്‍കിയ സജിത്ത് തമിഴ്‌നാട്, മുബൈ എന്നീ സംസ്ഥാനങ്ങളില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. കേസിലെ മുഖ്യപ്രതികളെ പിടകൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി പെരളയില്‍ വീട്ടില്‍ സുധീഷാണ് യുട്യൂബ് വീഡിയോ കണ്ട് ചാരായം വാറ്റാന്‍ ശ്രമിച്ചതിന് പിടിയിലായത്. പ്രതി നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാറ്റ് ചാരായ നിര്‍മ്മാണം കണ്ടെത്തിയത്. സുധീഷിന്റെ വീട്ടില്‍ നിന്നും കോടയും പിടിച്ചെടുത്തു. ചാരായം നിര്‍മ്മിക്കുവാനുപയോഗിച്ച അടുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. സ്വന്തമായി ഉപയോഗിക്കാനാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
 

click me!