ആറ് വയസുകാരിക്ക് ക്രൂരമായ പീഡനം; സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നു

By Web TeamFirst Published Dec 1, 2019, 7:12 PM IST
Highlights

കെറ്റാഡി ഗ്രാമത്തിലെ വിജനമായ പ്രദേശത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, ചോരക്കറ തുടങ്ങിയവയും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്

ജയ്പൂര്‍: ശനിയാഴ്ച രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്ന് കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കെറ്റാഡി ഗ്രാമത്തിലെ വിജനമായ പ്രദേശത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, ചോരക്കറ തുടങ്ങിയവയും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച കുട്ടി പഠിക്കുന്ന സ്കൂളില്‍ കായിക മത്സരങ്ങള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. വൈകുന്നേരം മൂന്ന് മണിക്ക് ശേഷവും കുട്ടി വീട്ടിലെത്താതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.

പിന്നീട് ഇന്ന് രാവിലെ സമീപമുള്ള ഗ്രാമത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടും ക്രൂരതയുടെ വാര്‍ത്തയറിഞ്ഞ് വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് പ്രതിഷേധവുമായി എത്തിയത്. പൊലീസും ഫോറന്‍സിക് അധികൃതരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

ഗ്രാമത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം പുറത്തേക്ക് കൊണ്ട് പോയിരിക്കുകയാണ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് ആദര്‍ശ് സിദ്ദു പറഞ്ഞു. 

click me!