
ആലപ്പുഴ: രോഗിയായ അച്ഛനെ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്ന് മകന്‍. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ സെബാസ്റ്റ്യനെ (65) കൊലപ്പെടുത്തിയ കേസിൽ മൂത്ത മകൻ സെബിൻ ക്രിസ്റ്റ്യൻ (26) ആണ് അറസ്റ്റിലായത്.
സെബാസ്റ്റ്യൻ വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ എട്ട് മാസങ്ങൾക്കു മുമ്പ് ക്യാൻസർ ബാധിച്ച് മരിച്ചു. അതിന് ശേഷം മക്കളായിരുന്നു ഇദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. നവംബര്‍ 21ന് വൈകിട്ടോടെ തറയിൽ വീണു പരിക്കുപറ്റിയെന്ന് പറഞ്ഞ് സെബാസ്റ്റ്യനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സെബാസ്റ്റ്യന്‍ മരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അച്ഛൻ കട്ടിലിൽ തന്നെ മലമൂത്ര വിസർജനം നടത്തുന്നതിലും ആഹാരം സ്വയമെടുത്ത് കഴിക്കാത്തതിലുമുള്ള ദേഷ്യം കാരണം മൂത്ത മകൻ സെബിൻ പിതാവിനെ വാക്കർ കൊണ്ട് തലയ്ക്ക് അടിച്ചു. അടികൊണ്ട് കട്ടിലിൽ നിന്ന് താഴെ വീണ അച്ഛനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. തലയ്ക്കും കഴുത്തിനും ഏറ്റ മാരകമായ പരിക്കുകളാണ് മരണത്തിന് കാരണമായത്.
പുന്നപ്ര പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാകേഷ് ആർ, വിനോദ് കുമാർ, സിദ്ദിക്ക്, അനസ്, സിപിഒമാരായ സേവിയർ, രതീഷ്, അഭിലാഷ്, രമേശ് ബാബു, രാജേഷ്, ഷെഫീഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം