
ദില്ലി: ലഖ്നൗവിൽ പിതാവിനെ കൊന്ന് ശരീരം വെട്ടിനുറുക്കി വീപ്പയിൽ സൂക്ഷിച്ച മകൻ പിടിയിൽ. ലഖ്നൗ സ്വദേശി മാനവേന്ദ്ര പ്രതാപാണ് കൊല്ലപ്പെട്ടത്. മകൻ 21 വയസ്സുകാരൻ അക്ഷിത് പ്രതാപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ശരീരം വെട്ടി നുറുക്കിയത്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ 20ാം തീയതിയാണ് കൊലപാതകം നടക്കുന്നത്. പൊലീസ് പറയുന്നത് അനുസരിച്ച്, ബികോം വിദ്യാർത്ഥിയാണ് അക്ഷിത്. പ്ലസ് ടുവിന് ബയോളജി പഠിച്ച അക്ഷിതിനോട് നീറ്റ് എക്സാമിന് തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവായ മാനവേന്ദ്രൻ നിരന്തരം സമ്മർദം ചെലുത്താറുണ്ടായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ ഇതിനെ ചൊല്ലി തർക്കമുണ്ടാകുകയും മാനവേന്ദ്രന്റെ തന്നെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അക്ഷിത് അച്ഛനെ വെടി വെയ്ക്കുകയായിരുന്നു. സംഭവ സമയം അക്ഷിതിന്റെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകം പുറത്തറിയരുത് എന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തി. പിന്നാലെ മൃതദേഹം വീടിന്റെ മൂന്നാം നിലയിൽ താഴെയെത്തിച്ച് മെഷീൻ കൊണ്ട് മൃതദേഹത്തിന്റെ കയ്യും കാലുകളും തലയും അറുത്തുമാറ്റി. മറ്റ് ശരീര ഭാഗങ്ങൾ ബാഗിലാക്കി വീപ്പയിലിട്ട് വീട്ടിലെ മുറിയിൽ തന്നെ സൂക്ഷിച്ചു. അറുത്തുമാറ്റിയ ശരീര ഭാഗങ്ങൾ കാറിൽ കയറ്റികൊണ്ടുപോയി ഉപേക്ഷിച്ചു.
അതിന് ശേഷം പിതാവിനെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി, പിന്നാലെ അച്ഛനെ കാണാനില്ലെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. കേസ് അന്വേഷണത്തിനിടെ അക്ഷിതിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തു. പിന്നാലെ അക്ഷിത് കുറ്റം സമ്മതിച്ചു. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിനകത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി. ഉപേക്ഷിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ലക്നൗവിനെ വ്യാപാരിയാണ് കൊല്ലപ്പെട്ട മാനവേന്ദ്ര സിംഗ്. അക്ഷിതിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam