
തൃശ്ശൂർ: ചിറ്റിശ്ശേരി മടവാക്കരയിൽ 89 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. അയൽവാസിയായി താമസിക്കുന്ന മകൻ രാധാകൃഷ്ണൻ ചുറ്റിക്ക് കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് . സ്വത്തു തർക്കമാണ് കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തനിച്ച് താമസിച്ചിരുന്ന ചിറ്റിശ്ശേരി മടവാക്കര പൊലിയേടത്തുപറമ്പിൽ വീട്ടിൽ കൃഷ്ണൻ എന്ന 89 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെങ്ങാലൂരിലുള്ള മൂത്ത മകൻ മുരളീധരൻ, പിതാവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിയുന്നത്. മടവാക്കരയിലുള്ള വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണെന്നും ഇതൊരു കൊലപാതകമാണെന്നും വ്യക്തമായത്.
അയൽവക്കത്തെ താമസിക്കുന്ന മറ്റൊരു മകനായ രാധാകൃഷ്ണനായിരുന്നു പ്രതി. സ്വത്ത് തർക്കത്തെ തുടർന്ന് പിതാവ് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറമ്പിലാണ് രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണന് ജീവനാംശമായി മൂവായിരം രൂപ നൽകാൻ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഈ തുക നൽകാൻ രാധാകൃഷ്ണൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം രാധാകൃഷ്ണന്റ ഭൂമി അറ്റാച്ച് ചെയ്തിരുന്നു.
ഈ സംഭവമാണ് പിതാവിനോടുള്ള വൈരാഗ്യത്തിനുള്ള കാരണം. സംഭവദിവസം രാവിലെ പത്രവിതരണത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രാധാകൃഷ്ണൻ, വീടിന്റെ മുകൾ നിലയിലൂടെ അകത്തുകടന്ന് കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. രാധാകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പുതുക്കാട് പോലീസ് ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam