'ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല', തമിഴ്നാട്ടിൽ ഒമ്പതാം ക്ലാസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

By Web TeamFirst Published Aug 24, 2022, 4:17 PM IST
Highlights

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. തിരുവാരൂർ ജില്ലയിലെ  പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. തിരുവാരൂർ ജില്ലയിലെ  പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റണമെന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെയാണ് സംഭവം.

തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ പെരളം സ്വദേശിയാണ് സഞ്ജയ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. പെരളത്തെ സ്വകാര്യ സ്‌കൂളിലാണ് സഞ്ജയ് പഠിക്കുന്നത്. സഞ്ജയ്‌ക്ക് സ്‌കൂളിൽ നിന്ന് നിരന്തരം ഹോംവർക്ക് എഴുതി നൽകിയിരുന്നു. ഇതോടെ സമ്മർദത്തിലായ സഞ്ജയ് മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ അവന്റെ ആവശ്യം മാതാപിതാക്കൾ നിരസിച്ചെന്നും പൊലീസ് പറയുന്നു.

ഇതോടെ കൂടുതൽ സമ്മർദ്ദത്തിലായ സഞ്ജയ് കഴിഞ്ഞ 22ന് രാവിലെ വീട്ടിൽ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.  നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തി, കുട്ടിയെ രക്ഷപ്പെടുത്തി തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  23 നാമ് കുട്ടി ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പെരളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം ചെന്നൈ അമ്പത്തൂർ പാഡി സ്വദേശി ഒമ്പതാം ക്ലാസുകാരൻ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന വീഡിയോ സന്ദേശം കൂട്ടുകാർക്ക് അയച്ചുകൊടുത്തതിന് ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യയുടെ ദൃശ്യവും കുട്ടി ഫോണിൽ ചിത്രീകരിച്ചു. ചെന്നൈ അമ്പത്തൂർ പാഡിയിലെ കുമരനഗർ ലക്ഷ്മി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥിയാണ് വീട്ടിനുള്ളിൽ വച്ച് വീ‍ഡിയോ സന്ദേശം ചിത്രീകരിച്ച ശേഷം ആത്മഹത്യ ചെയ്തത്. 

Read more:  മലപ്പുറത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി

കൈ ഞരമ്പ് മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. തന്‍റെ മരണത്തിന് ഉത്തരവാദികൾ സ്കൂളിലെ അധ്യാപകരാണെന്നും അവർ തന്നെ ദിവസവും തല്ലാറുണ്ടെന്നും കുട്ടി സന്ദേശത്തിൽ പറയുന്നു. അധ്യാപകർ ചീത്ത പറയുന്നതുകൊണ്ട് ഇനി സ്കൂളിലേക്ക് പോകാൻ ആകില്ലെന്നും കുട്ടി വീഡിയോയിൽ പറയുന്നുണ്ട്. ഈ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് എത്തിച്ചു നൽകണം, അവർ സ്കൂളിലെത്തി ഇക്കാര്യം ചോദിക്കണം. കൂട്ടുകാർക്ക് അയച്ചു നൽകിയ സന്ദേശത്തിൽ കുട്ടി പറയുന്നു.

click me!