
തെലങ്കാന: വിവാഹം കഴിക്കാനാവില്ലെന്ന് പെൺസുഹൃത്ത് പറഞ്ഞതിന്‍റെ പേരിൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കർണാടകയിലെ അനേക്കൽ എന്ന സ്ഥലത്താണ് സംഭവം. ഉയരമേറിയ വൈദ്യുതി ടവറിന് മുകളിൽ നിലയുറപ്പിച്ച യുവാവിനെ താഴെയിറക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു ഉദ്യോഗസ്ഥർക്ക്. അനേക്കൽ താലൂക്കിലെ ചിന്നയ്യാൻപാളയത്തിലെ സോമശേഖറിന് ഒരു പ്രണയമുണ്ടായിരുന്നു. അതിനേക്കാളേറെ ഇഷ്ടമായിരുന്നു മദ്യത്തിനോടും മയക്കുമരുന്നിനോടും.
ഇത് തിരുത്തിക്കാൻ ആവുന്നിടത്തോളം ശ്രമിച്ചു പെൺസുഹൃത്ത്. നടക്കാതെ വന്നതോടെ സോമശേഖറിനോട് ഗുഡ് ബൈ പറഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട സോമശേഖർ രണ്ടെണ്ണം അകത്താക്കി നേരെ യുവതിയുടെ വീട്ടിലെത്തി അടിച്ചുതകർത്തു! എന്നിട്ടും കലി തീരാതെ, വീടിനടുത്തുള്ള കൂറ്റൻ ഹൈ-വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി! പെൺസുഹൃത്ത് ഇവിടെ എത്തി തന്നോടുള്ള ഇഷ്ടം പറയണമെന്നായിരുന്നു ആവശ്യം
നാട്ടുകാരും സോമശേഖറിന്റെ അച്ഛനും വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരും. സോമശേഖറിനെ അനുനയിപ്പിക്കാനായി പെൺസുഹൃത്തിനെയും വിളിച്ചുവരുത്തി. ഒരുവിധം അനുനയിപ്പിച്ചപ്പോൾ അതാ അടുത്ത കടമ്പ, കയറാനേ അറിയൂ ഇറങ്ങാൻ അറിയില്ലെന്നായി സോമശേഖർ. പിന്നെ കാത്തില്ല,
മൂന്ന് ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർ സോമശേഖർ പോയ വഴിയേ കയറി. കപ്പി ഉറപ്പിച്ചു, വടം കെട്ടി, താഴെ വലയും ഒരുക്കി. മണിക്കൂറുകൾ പാടുപെട്ട് സോമശേഖറിനെ താഴെയിറക്കി. കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച് ഫോണിൽ പകർത്തിയ സംതൃപ്തിയിൽ നാട്ടുകാരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam