അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം

കാസർകോട്: കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചിത്താരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം. പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണ്ണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവാവിന്റെ പെരുമാറ്റത്തിൽ കടുത്ത സംശയം തോന്നിയ ജീവനക്കാർ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ഉടൻ തന്നെ വിവരം ഹോസ്ദുർഗ് പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, നിയമപ്രകാരമുള്ള സീഷർ മഹസ്സർ തയ്യാറാക്കി 1.580 ഗ്രാം എം.ഡി.എം.എ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിതിൻ കെ.വി, നീതു തച്ചഞ്ചേരി, പ്രേമൻ സിവി സീനിയർ സിവിൽ പൊലീസ് ഓഫീസർ രാകേഷ് എ.വി, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് എൻ.വി, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം