
ചെന്നൈ: ശ്രീലങ്കയിൽ കൊലപാതകവും മോഷണവും മനുഷ്യക്കടത്തുമടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിൽ നിന്നും ഒളിച്ചുകടന്ന് തമിഴ്നാട് തീരത്തെത്തി അഭയാർത്ഥികൾ എന്ന വ്യാജേന മണ്ഡപം ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ. ഈ മാസം 21 -നാണ് ചന്ദ്രകുമാർ, തിരുവാരൻ എന്നീ ശ്രീലങ്കൻ പൗരന്മാർ കുടുംബത്തോടൊപ്പം ധനുഷ്കോടിയിലെത്തിയത്.
ശ്രീലങ്കൻ ആഭ്യന്തര പ്രശ്നത്തിന്‍റെ തുടർച്ചയായി തമിഴ്നാട് തീരത്ത് എത്തിക്കൊണ്ടിരിക്കുന്ന അഭയാർത്ഥികളെപ്പോലെ ബോട്ടിലെത്തിയ ഇവരെ തീരസംരക്ഷണ സേന മണ്ഡപം ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം കുടുംബവും ഒപ്പമുണ്ടായിരുന്നു. തീരസംരക്ഷണ സേന പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് ഇവർ രണ്ടുപേരും ശ്രീലങ്കയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ചന്ദ്രകുമാറും തിരുവാരനുമാണെന്ന് ശ്രീലങ്കൻ പൊലീസ് തിരിച്ചറിയുന്നത്.
കിളിനോച്ചി, യാർക്കോണം, കൊളമ്പോ എന്നിവിടങ്ങളിൽ കൊലപാതകം, മോഷണം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ. ശ്രീലങ്കൻ പൊലീസിൽ നിന്ന് തമിഴ്നാട് ക്യു ബ്രാഞ്ചിന് കിട്ടിയ വിവരത്തെ തുടർന്ന് മണ്ഡപം പൊലീസ് ഇരുവരേയും അഭയാർത്ഥി ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് മണ്ഡപം പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
അതേസമയം, തമിഴ്നാട്ടിലെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവതിയും ഡോക്ടറായ കാമുകനും മധുരയിൽ അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരിയും സുഹൃത്തായ ഡോ. ആഷിക്കുമാണ് തമിഴ്നാട് മധുരയിൽ പിടിയിലായത്. പഠിക്കാനും ജോലി ചെയ്യാനുമായി മധുരയിലെത്തിയ യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് നഗ്നദൃശ്യങ്ങൾ ചോർത്തിയത്. കാമുകനായ ഡോ. ആഷിക്കിന്‍റെ നിർദേശപ്രകാരമാണ് ബി എഡ് വിദ്യാർത്ഥിനി ആയ കാളീശ്വരി ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഈ വീഡിയോകൾ ഇവർ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam