Acid Attack : ദുബായില്‍ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു വിവാഹം; മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം

By Web TeamFirst Published Dec 6, 2021, 8:49 AM IST
Highlights

ഭര്‍ത്താവില്‍ നിന്ന്  വിവാഹമോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നുമാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. 

ഒരുമിച്ച് താമസിച്ച ശേഷം മറ്റൊരു യുവതിയെ വിവാഹം (Marriage) ചെയ്ത മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം (Acid Attack) . മലയാളി യുവാവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് (Suicide Attempt) ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയായ മുപ്പതുകാരനെതിരെയാണ് ഇരുപത്തിയേഴുകാരി ആസിഡ് ആക്രമണം നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പീലമേട്ടില്‍ വച്ചായിരുന്നു ആക്രമണം. കൊടിപുരത്തെ ആർ രാഗേഷിനെ കത്തിയും ആസിഡും ഉപയോഗിച്ച് ആക്രമിച്ച ശേഷം കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി ജയന്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്.  ഭര്‍ത്താവില്‍ നിന്ന്  വിവാഹമോചനം നേടി ദുബായിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാഗേഷ്. ദുബായിയില്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ജൂലൈ മാസം രാഗേഷ് സഹോദരിയുടെ വിവാഹത്തിനായി തിരികെ നാട്ടിലെത്തി. ഇയാള്‍ മൂന്നുമാസത്തിന് മുന്‍പ് വിവാഹിതനാവുകയും ചെയ്തു. വിവാഹ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. അതിനിടെ ജയന്തി അവധിക്ക് തിരികെ ചെന്നൈയിലെത്തി. രാഗേഷ് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം യുവതി കോയമ്പത്തൂര്‍ പീലമേട്ടിലെ അപാര്‍ട്ട്മെന്‍റിലെത്തുകയായിരുന്നു. അപാര്‍ട്ട്മെന്‍റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാഗേഷിനോട് ആവശ്യപ്പെട്ടു. ഇതിനേച്ചൊല്ലി രണ്ടുപേരും തമ്മില്‍ തര്‍ക്കമായി.

ഇതിനിടയില്‍ നാട്ടില്‍ വച്ച് വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചു. ജയന്തിയെ വിവാഹം ചെയ്യാനാവില്ലെന്നും രാഗേഷ് വിശദമാക്കി. ഇതോടെ പ്രകോപിതയായ യുവതി രാഗേഷിനെ ആക്രമിക്കുകയായിരുന്നു. രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറയുന്നു. വിഷം കഴിച്ചാണ് ജയന്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹവാഗ്ദാനം നല്‍കി രാഗേഷ് യുവതിയില്‍ നിന്ന് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലുള്ള ഇരുവരുടേയും നില ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി. 

ഇടുക്കിയിൽ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി പിടിയിൽ. അടിമാലി മന്നാങ്കണ്ടം സ്വദേശി ഷീബയാണ് അറസ്റ്റിലായത്. ആസിഡ് ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറാനുള്ള യുവാവിന്റെ തീരുമാനമായിരുന്നു യുവതിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും, അടിമാലി സ്വദേശി ഷീബയും സാമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമായി. ഒരുമിച്ച് താമസിക്കാനായി ഷീബ തിരുവനന്തപുരത്തെത്തി ഹോം നഴ്സ് ആയി വരെ ജോലി നോക്കിയിരുന്നു. എന്നാൽ യുവതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ അരുണ്‍ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. മറ്റൊരു വിവാഹത്തിനായുള്ള ആലോചനയിലുമായിരുന്നു. ഇതറിഞ്ഞ ഷീബ യുവാവിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അരുണ്‍ ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.

ഭര്‍ത്താവിന്‍റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

ഭർത്താവിന്റെ കയ്യും കാലും വെട്ടാൻ ഫോണിലൂടെ ക്വട്ടേഷൻ നൽകിയ യുവതിയെ അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി വടൂക്കര ചേർപ്പിൽ വീട്ടിൽ സി.പി. പ്രമോദിനെതിരെ ക്വട്ടേഷൻ നൽകിയ നയനയെയാണ് നെടുപുഴ പോലീസ് പിടികൂടിയത്.  മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. സംഭവത്തെക്കുറിച്ച് മനസിലാക്കിയ പ്രമോദ് പോലീസിൽ പരാതി നൽകുകയായിരുന്നു.  

click me!