
കാഞ്ചീപുരം: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ കൊലപെടുത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം സ്വദേശികളായ വെങ്കടേശൻ, നവമണി, വിഗ്നേഷ്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും അനധികൃത ഭൂമി കൈയ്യേറ്റ കേസിൽ ഉൾപ്പെട്ടവരാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കാഞ്ചീപുരം എസ്‌പിക്ക് അന്വേഷണ ചുമതല കൈമാറി. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ഭൂമാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു.
തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നിൽ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നിൽ വച്ച് തടഞ്ഞു. പിന്നാലെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മോസസിന്റെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാരെയും പ്രദേശവാസികളെയും വടിവാൾ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്നു കളഞ്ഞു. ഭൂമാഫിയകൾക്ക് എതിരായ വാർത്താ പരമ്പരക്ക് പിന്നാലെയാണ് കൊലപാതകം. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ പ്രതിഷേധിച്ചു.
കാഞ്ചീപുരത്തെ ഭൂ മാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാർത്താ പരമ്പര ചെയ്തിരുന്നു. ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ, മാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഈ റിപ്പോർട്ടുകൾ കാഞ്ചീപുരത്ത് ചർച്ചയായിരുന്നു. രാഷ്ട്രീയ ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ തമിഴ്നാട് പത്രപ്രവർത്തക യൂണിയൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു. കാഞ്ചീപുരം പഴയ നല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam