താനൂർ കൊലപാതകം: അക്രമിസംഘത്തിലെ രണ്ടുപേർ പിടിയിൽ

Published : Oct 25, 2019, 05:57 PM ISTUpdated : Oct 25, 2019, 06:06 PM IST
താനൂർ കൊലപാതകം: അക്രമിസംഘത്തിലെ രണ്ടുപേർ പിടിയിൽ

Synopsis

കേസിലെ നാല് പ്രതികളും സിപിഎം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് കൊലപാതകത്തിൽ സിപിഎം നേതാവ് പി ജയരാജന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി പികെ ഫിറോസ് രംഗത്തെത്തി

മലപ്പുറം: താനൂർ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലംഗ സംലത്തിലെ രണ്ട് പേർ പോലീസ് പിടിയിലായി. അഞ്ചുടി സ്വദേശി മഷ്ഹൂദ് ആണ് ഒടുവിൽ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി മുഫീസ് നേരത്തെ പിടിയിലായിരുന്നു. 

കേസിലെ നാല് പ്രതികളും സിപിഎം പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിന്റെ അയൽവാസികളായ നാല് പേരാണ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിനു നേരെ ആക്രമണമുണ്ടായത്.  വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

താനൂർ കൊലപാതക കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. താനൂരിലെ സമാധാനകരാർ സി പി എം ലംഘിച്ചു. കൊന്നത് സിപിഎം അല്ലെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകിയതെന്ത് എന്തുകൊണ്ടെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹർത്താൽ നടത്തുന്നുണ്ട്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. 

മുസ്ലീം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ നിരവധി തവണ താനൂരിലും അഞ്ചുടിയിലും സംഘര്‍ഷമുണ്ടായിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വൻ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം കൊലപാതകത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി യീൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തി. ഒക്ടോബർ 11 ന് പി ജയരാജൻ അഞ്ചുടിയിലെ എത്തിയിരുന്നുവെന്നാണ് ഇദ്ദേഹം പറഞ്ഞത്. അഞ്ചുടിയിലെ ഒരു വീട്ടിൽ പി ജയരാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രതികളും പങ്കെടുത്തിരുന്നുവെന്നാണ് പികെ ഫിറോസിന്റെ ആരോപണം. ഇതിന്റെ ഫോട്ടോകൾ കൈവശം ഉണ്ടെന്നും കൊലപാതകത്തിന് പിന്നിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.

"പി ജയരാജൻ വന്നത് പ്രതികൾക്ക് ആത്മ ധൈര്യം നൽകാനാണോ എന്ന് സംശയം ഉണ്ട്. വിശദമായ അന്വേഷണം വേണം. മലപ്പുറത്തെ കലാപ ഭൂമി ആക്കാനാണ് ശ്രമം. അതുവഴി ലീഗിനെ ആണ് ലക്ഷ്യം വെക്കുന്നത്. താനൂരിൽ അബ്ദു റഹ്മാൻ ജയിച്ചതിന് ശേഷം സിപിഎം സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പാർട്ടി നേരിട്ട് ആണോ ജയരാജനെ റിക്രൂട്ട് ചെയ്തതെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം," എന്ന് പറഞ്ഞ പികെ ഫിറോസ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

"താനൂരിൽ സിപിഎം വീണ്ടും പ്രകോപനം സൃഷ്‌ടിക്കുകയാണ്. കേസിൽ പി ജയരാജന്റെ പങ്ക് അന്വേഷിക്കണം." മലപ്പുറം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് താനൂർ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്