
അമ്പലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെ (47)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്.വിദ്യാർഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന കേസിലാണ് അധ്യാപകനെതിരായ നടപടി.
ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി. പി. എം. ലോക്കൽ കമ്മിറ്റിയംഗവുമാണ് പിടിയിലായ ശ്രീജിത്ത്. അധ്യാപകപരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസിൽ പരാതി നൽകിയത്. നാലു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജിലെ അറ്റൻഡറാണ് പ്രതി. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്.
രണ്ടു ദിവസം മുൻപാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
Read More : പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവം; നടപടിയെടുക്കുന്നതിൽ വീഴ്ച, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം