
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. ആൾക്കൂട്ടത്തിനിടയിൽ സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന തമിഴ് വനിതകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
ആര്യനാടിനടുത്ത് തോളൂർ ചെമ്പക മംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനിടെയാണ് വ്യാപകമായി മാല മോഷണം നടന്നത്. ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയാണ് മാല മോഷണം. നാലും മൂന്നും പവൻ തൂക്കം വരുന്ന സ്വണ മാല നഷ്ടപ്പെട്ടതായി രണ്ട് സ്ത്രീകൾ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തമിഴ് നാട്ടുകാരായ മൂന്ന് പേരെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിച്ചത്. പത്മയും കനകയുമെന്നാണ് തങ്ങളുടെ പേരെന്ന് പൊലീസ് കസ്റ്റഡിയിലുള്ളവർ പറയുന്നു. രേഖകളില്ലാത്തതിനാൽ പേര് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇവരെ പരിശോധിച്ചതിൽ സ്വർണ്ണം കണ്ടെത്താനായില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ കൈവശമായിരിക്കാം മാലകളെന്നാണ് സംശയം. രക്ഷപ്പെട്ട ആളെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്കുമായി മോഷ്ടാക്കൾ അഴിഞ്ഞാടിയ സംഭവം നടന്നിട്ട് 24 മണിക്കൂർ പിന്നിട്ടു. ഈ കേസിൽ ഈ നിമിഷം വരെ ആരെയും പിടികൂടാൻ പൊലീസിനായിട്ടില്ല. ഇടപ്പഴിഞ്ഞിയിൽ അധ്യാപികയുടെ വീട് കുത്തിത്തുറക്കാൻ ശ്രമിച്ചവർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് സൂചന. മോഷ്ടാക്കള്‍ ഉപയോഗിച്ച സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ പട്ടപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി നടന്നത് രണ്ടd പേർ നഗരത്തിൽ ഭീതിപടർത്തിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുപവനും പണവും മോഷണം നടത്തിയവർ നേരരയത്തിയത് ഇടപ്പഴഞ്ഞിയിലാണ്. ഇവിടെ ഒരു അധ്യാപികയുടെ വീട്ടിലെ മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരനു നേരെ മോഷ്ടാക്കള്‍ തോക്കുചൂണ്ടി രക്ഷപ്പെട്ടു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും തോക്കുചൂണ്ടി. മണിക്കൂറുകള്‍ പൊലീസിൻെറ മൂക്കിന് തുമ്പിൽ തോക്കുമായി കറങ്ങി നടന്നവർ പിഎംജി പൊലീസ് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റൊട്ടിച്ചാണ് മോഷ്ടാക്കള്‍ കറങ്ങി നടന്നത്. വാഹനം വാടകക്കെടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരക്കുകയാണ്.