
തൃശ്ശൂർ: തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പ്രതിയ പിടികൂടി. തൃപ്രയാർ പോളി ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത് പ്രവർത്തിക്കുന്ന നാട്ടിക സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള കൊതി ഹോട്ട് ചിപ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.
ഇന്ന് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.എണ്ണായിരത്തോളം രൂപയും, ജ്യുസ്, മിഠായികൾ എന്നിവയും മോഷ്ടാവ് കവർന്നു. വീടിനോട് ചേർന്നുള്ള സ്ഥാപനത്തിന്റെ പുറകുവശത്തെ ഗ്രിൽ വാതിൽ തുറന്ന് കിടന്ന നിലയിലായിരുന്നു. ഇതുവഴി അകത്തു കടന്ന മോഷ്ടാവ് കടയിൽ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
മോഷണത്തിന്റെ വീഡിയോ ദൃശ്യം സ്ഥാപനത്തിനകത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ബർമുഡ മാത്രം ധരിച്ച മോഷ്ടാവ് മുഖം തുണികൊണ്ട് മറച്ചിരുന്നു. സമീപത്തെ കൊതി ഹോട്ട് ചിപ്സ് സ്ഥാപനത്തിൽ നിന്ന് രണ്ടായിരം രൂപയും മോഷ്ടാവ് കവർന്നിരുന്നു. സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഒരു ഷട്ടറിന്റെ താഴ് കോടാലി ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ മിനി സിവിൽ സ്റ്റേഷന് സമീപത്തെ ഇടറോഡിലൂടെ പോയി തിരിച്ചെത്തി.
വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നാണ് പ്രതിയിലേക്ക് എളുപ്പത്തില്‍ പൊലീസിനെത്താനായത്. വൈകാതെ വാടാനപ്പള്ളി സ്വദേശി ബഷീർ ബാബുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏതാനും ദിവസം മുൻപ് തൃപ്രയാർ പാലത്തിന്റെ കിഴക്കേ വളവിലെ പൊട്ടുവെള്ളരി കടയിലും നടന്ന മോഷണത്തിന് പിന്നിലും ഇതേ മോഷ്ടാവാണെന്ന് പൊലീസ് കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam