
മലപ്പുറം: ഒരുമാസത്തിലേറെയായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നഗ്നനായി കവർച്ച നടത്തിയിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുൽ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെയാണ് (56) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗൂഡല്ലൂർ ബിതർക്കാടാണ് താമസം. കോഴിക്കോട് നിന്ന് കണ്ണൂരിൽ മോഷണം നടത്താനായി എത്തിയപ്പോൾ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗ്നനായി മോഷണം നടത്തുന്നതാണ് രീതി. ആൾതാമസമില്ലാത്തതും പ്രായമായവർ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ഇയാൾ ഉന്നംവെച്ചിരുന്നത്. നഗ്നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സി സി ടി വികളിൽ പതിഞ്ഞിരുന്നു.
നഗ്നനായി തലയിൽ തുണിചുറ്റി മോഷ്ടാവ് വിലസുമ്പോഴും പൊലീസിന് പിടികൂടാനാവാത്തതിൽ നാട്ടുകാർക്ക് ആശങ്കയും പ്രതിഷേധവുമുണ്ടായിരുന്നു. കഴിഞ്ഞമാസം 20ന് താവക്കര മേഖലയിലാണ് മോഷണം നടന്നത്. രണ്ട് വീടുകളിൽനിന്ന് പണവും സ്വർണവും നഷ്ടമായി. താളിക്കാവ്, മാണിക്യക്കാവ്, താണ ഭാഗങ്ങളിലും മോഷ്ടാവെത്തി. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ ഗ്രിൽ കുത്തിത്തുറക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.
അതേസമയം കൊല്ലം ആര്യങ്കാവിൽ ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിലായി. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ സജിമോൻ, സുധീഷ് എന്നിവരെയാണ് തെന്മല പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ലോട്ടറി ഏജന്‍റിന് പത്തനംതിട്ടയിൽ നിന്നും കൊടുത്തുവിട്ട ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റാണ് പ്രതികൾ കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുത്തത്. ലോട്ടറിന്‍റെ ഏജന്‍റിന്‍റെ ജീവനക്കാർ എന്ന പേരിലാണ് ഇരുവരും എത്തിയത്. ലോട്ടറി മറ്റാരോ കൈക്കലാക്കിയെന്ന് മനസിലാക്കിയ ഏജന്‍റെ തെന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam