
കാസര്‍കോട്: കാസർകോട്ട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പൈവളിഗ സ്വദേശികളായ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി സിയയുടെ സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം.
പ്രവാസിയായിരുന്ന മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ ഒരു സംഘം ശനിയാഴ്ചയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. ഗുണ്ടാസംഘം വിദേശത്തായിരുന്ന സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളെ തടങ്കലിലാക്കിയാണെന്ന് പൊലീസ് പറഞ്ഞു.
മര്‍ദ്ദനമേറ്റ് അവശ നിലയിലായ സിദ്ദിഖിനെ ശനിയാഴ്ച രാത്രി ഏഴരയോടെ ബന്ദിയോടുള്ള സ്വകാര്യ ആശുപത്രിയിൽ സംഘം കാറിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടായിരുന്നു. യുവാവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
Read More : കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം; തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് സംശയം
മര്‍ദ്ദിച്ച ശേഷം സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കാറിന് അകമ്പടിയായി മറ്റൊരു കാറും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിദീഖിനെ ആശുപത്രിയിൽ എത്തിച്ചതിൽ ഒരാൾ തിരിച്ച് പോയത് ചുവന്ന സ്വിഫ്റ്റ് കാറിലാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പൈവളിഗയിലെ സംഘമാണെന്നും ഇതിന് നേതൃത്വം നൽകിയത് റയീസ്, നൂർഷ, ഷാഫി എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അന്താരാഷ്ട്ര കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമായ പൈവളിക സ്വദേശി സിയയുടെ സംഘമാണിതെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam