ഗര്‍ഭിണിയായ യുവതിയെയും കാമുകനെയും കൊന്നത് ബന്ധുക്കള്‍; ദുരഭിമാനക്കൊല മറയ്ക്കാന്‍ ആത്മഹത്യയാക്കി

By Web TeamFirst Published Jun 13, 2020, 7:04 PM IST
Highlights

മെയ് 22 ന് രാത്രി യുവാവ് കാമുകിയെ  കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദാമിനിയുടെ സഹോദരനും അമ്മാവനും ചേര്‍ന്ന് ഭൂപേന്ദ്രകുമാറിനെ കൈയോടെ പിടികൂടി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

റായ്പുര്‍: ഛത്തീസ്ഗഢിലെ ഗരിയാബാന്ദില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാന കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഗരിയാബാന്ദ് പൊലീസ് അറസ്റ്റ് ചെയ്തു. ഗരിയാബാന്ദ് സ്വദേശികളായ ഭൂപേന്ദ്ര കന്‍വാര്‍(21) ദാമിനി സാഹു(19) എന്നിവരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ മെയ് 22 ന് രാത്രി കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. തൊട്ടടുത്ത ദിവസം യുവതിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഭൂപേന്ദ്രകുമാറിനെയും മരിച്ചനിലയില്‍ കണ്ടെത്തി. അടുപ്പത്തിലായിരുന്ന ഇരുവരും ആത്മഹത്യ  ആത്മഹത്യ ചെയ്തതാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമിതാക്കള്‍  ജീവനൊടുക്കിയെന്നായിരുന്നു നാട്ടുകാരും ആദ്യം വിശ്വസിച്ചിരുന്നത്.

വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ യുവതി  മരിച്ചനിലയില്‍ കണ്ടെന്നായിരുന്നു ബന്ധുക്കള്‍ പൊലീസിന് നല്‍കിയ ആദ്യമൊഴി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദാമിനി ഗര്‍ഭിണിയാണെന്നും യുവാവിന് മര്‍ദനമേറ്റെന്നും വ്യക്തമായതോടെ പൊലീസിന് സംശയം തോന്നി. മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന  തെളിവുകളും ലഭിച്ചില്ല.  ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

മെയ് 22 ന് രാത്രി യുവാവ് കാമുകിയെ  കാണാന്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദാമിനിയുടെ സഹോദരനും അമ്മാവനും ചേര്‍ന്ന് ഭൂപേന്ദ്രകുമാറിനെ കൈയോടെ പിടികൂടി മര്‍ദ്ദിച്ചു. യുവാവിനെയും യുവതിയെയും വീടിനുള്ളിലെ മുറിയില്‍വെച്ച് ബന്ധുക്കള്‍ പൊതിരെ തല്ലി.  ഇതിനിടെ ഭൂപേന്ദ്രകുമാര്‍ ബോധരഹിതനായി നിലത്തുവീണു. ഈ സമയത്ത് യുവതിയുടെ സഹോദരനും ബന്ധുക്കളും ബലം പ്രയോഗിപ്പിച്ച് ദാമിനിയെ വിഷം കുടിപ്പിക്കുകയായിരുന്നു. വിഷം അകത്തുചെന്നതിന് പിന്നാലെ യുവതിമരിച്ചു. ഇതിന് ശേഷം യുവാവിന്റെ മൃതദേഹം ഇവര്‍ തന്നെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.  തെളിവുകളോരോന്നായി കണ്ടെത്തിയതോടെ ദാമിനിയുടെ സഹോദര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ഗരിയാബാന്ദ് എസ്.പി. പറഞ്ഞു.

click me!