
ജയ്പൂര്‍: പടിഞ്ഞാറൻ രാജസ്ഥാനിലെ നാഗൗറിൽ 25 വയസുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ക്രൂര പീഡനം നടന്നത്. ജനുവരി 19ന് നടന്ന ക്രൂര പീഡനം കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്. വിവരം പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും, ഭയന്ന് പരാതി നല്‍കാതിരുന്നതാണെന്നും യുവതി പറഞ്ഞു.
ജനുവരി 19ന് ഇറച്ചി വാങ്ങാനായി പോകുന്നവഴി മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിനരയാക്കുകയായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ യുവാക്കള്‍ ചില്ലുകുപ്പി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരാഴ്ചക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പൊലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല.
പൊലീസ് നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പീഡന പരാതിയെത്തിയിട്ടും നടപടി എടുക്കാത്ത സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അജ്മീര്‍ ഐജി എസ് സെംഗതിര്‍ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam