കോഴിക്കോട്ട് മൂന്നരവയസ്സുകാരൻ പരിക്കേറ്റ നിലയിൽ: അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ

By Web TeamFirst Published May 15, 2019, 1:14 PM IST
Highlights

പാലക്കാട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ കുഞ്ഞിനെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂന്നര വയസ്സുകാരന്‍റെ അമ്മ സുലൈഹയെയും കാമുകൻ അൽത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കോഴിക്കോട്: മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് പരിക്കേറ്റ നിലയിൽ കണ്ടെത്തി. കോഴിക്കോട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആരാണ് കുട്ടിയെ പരിക്കേൽപിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേർന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയർന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകൻ അൽത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടർന്ന നിലയിലാണ്. മുഖത്തിന്‍റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്. 

കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുട്ടിയെ ഇവർ ഉപദ്രവിച്ചെന്ന് അച്ഛന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും മൊഴി. എന്നാൽ, കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകൾ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കൾ പറയുന്നു. 

യുവതിയെയും കാമുകനെയും നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അൽത്താഫ്. ഏപ്രിൽ 27-ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭർത്താവ് കോയമ്പത്തൂർ ശെൽവപുരം സുബൈർ അലിയുടെ പരാതിയിൽ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിൽ സുബൈറും ബന്ധുക്കളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയിൽ മെഡിക്കൽ പരിശോധയ്ക്ക് വിധേയമാക്കി. അതിനിടയിൽ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.

click me!