
കൊച്ചി: ലോറിയിൽ കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയിൽ പിടിയിൽ. കർണ്ണാടക സ്വദേശികളായ സട്ടപ്പയും മകൻ അഭിഷേകുമാണ് പിടിയിലായത്. സ്കൂൾ കുട്ടികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാൻ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരൻ പറഞ്ഞു.
അതേസമയം, കാസർകോട് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കറന്തക്കാട് വച്ചാണ് കഞ്ചാവ് പിടികൂടിയത്. കുഞ്ചത്തൂരിൽ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. രണ്ട് കേസുകളിലായി മൂന്ന് പേരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച് കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അൻസാർ അസീസ്, ശ്രീജിത്ത് എന്നിവർ അറസ്റ്റിലായി. ഇവർ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബന്തിയോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവർ നൽകിയിരിക്കുന്ന മൊഴി. ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. കുഞ്ചത്തൂരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പെരളക്കട്ട സ്വദേശി മുഹമദ് മുസ്തഫയെ അറസ്റ്റ് ചെയ്തു. ചെറിയ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ.
Also Read: സ്വർണപ്പല്ല് 'കെണി'യായി; 15 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam